പത്തനംതിട്ടയിൽ പത്താം ക്ലാസുകാരിക്ക് നേരെ ക്രൂര ലൈംഗിക ചൂഷണം; അച്ഛനടക്കം ഏഴ് പേർ പ്രതികൾ, രണ്ട് പേർ അറസ്റ്റിൽ,ഏഴാം ക്ലാസ് മുതൽ പീഡനം; സഹപാഠികളോട് തുറന്നുപറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്
പത്തനംതിട്ട: മനസാക്ഷിയെ നടുക്കുന്ന സംഭവത്തിൽ പത്തനംതിട്ടയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി ദീർഘകാലമായി ലൈംഗിക ചൂഷണത്തിനിരയായതായി പരാതി. സ്വന്തം അച്ഛനടക്കം ഏഴ് പേരെ പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയും അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഏഴ് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, കുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടത്. നിലവിൽ വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.മലയാലപ്പുഴ പൊലീസാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. കേസുകളിലൊന്ന് പെരുനാട് പൊലീസിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
താൻ അനുഭവിച്ച ദുരനുഭവങ്ങൾ സഹപാഠികളോടാണ് ആദ്യം വിദ്യാർഥിനി പങ്കുവെച്ചത്. തുടർന്ന് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വഴി പൊലീസിലെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.



