രഹസ്യ നിരീക്ഷണം ഫലം കണ്ടു; ഓണം സ്പെഷ്യൽ ഡ്രൈവിൽ പഴയ ലഹരി കേസിലെ പ്രതി വീണ്ടും എക്സൈസിന്റെ വലയിലായി. മെത്താംഫിറ്റമിനുമായി മുഹമ്മദ് ഹനീഫ് വീണ്ടും പിടിയിൽ
കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. നെക്രാജെ കരിങ്ങേപള്ളം സ്വദേശിയായ കെ. മുഹമ്മദ് ഹനീഫ് (40) ആണ് പിടിയിലായത്.
ബുധനാഴ്ച വൈകീട്ട് സ്വന്തം വീടിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 2.06 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തത്. തുടർന്ന് എൻ.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെയും തൊണ്ടിമുതലുകളും എക്സൈസ് ഓഫീസിൽ ഹാജരാക്കി.മുഹമ്മദ് ഹനീഫ് മുമ്പും രണ്ട് എൻ.ഡി.പി.എസ്. കേസുകളിൽ പ്രതിയായിരുന്ന വ്യക്തിയാണ്. ഒരു കേസ് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും മറ്റൊരു കേസ് കാസർകോട് എക്സൈസ് റേഞ്ചും രജിസ്റ്റർ ചെയ്തതാണ്. ഇതുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെ റിമാൻഡിലും കഴിഞ്ഞിരുന്നു.

ലഹരി കേസുകളിലെ പഴയ പ്രതികളെ എക്സൈസ് പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടെയാണ് മുഹമ്മദ് ഹനീഫ് വീണ്ടും ലഹരി വിൽപ്പനയിൽ സജീവമായെന്ന രഹസ്യവിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തുടർന്ന് ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ മെത്താംഫിറ്റമിനുമായി കൈയോടെ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി. സുരേഷ്യുടെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരായ കെ.വി. രഞ്ജിത്ത്, വി. റീന, അനീഷ്, പ്രശാന്ത് കുമാർ, ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ആർ. ജിഷ്ണു, ഉദ്യോഗസ്ഥരായ ഇ.കെ. ബിജോയ്, മഞ്ജുനാഥ് ആൾവ, പി.വി. ജിതിൻ, പ്രജിത്ത്, ശാന്തി കൃഷ്ണ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.



