ലീവ് പ്രഖ്യാപിച്ച് ജില്ലാ ആശുപത്രിയിലെ ‘ഏക’ കാർഡിയോളജിസ്റ്റ്; കാസർഗോട്ടുകാർ ഓഗസ്റ്റ് 4 വരെ ഹൃദയാഘാതം വരാതെ നോക്കണം
കാസർഗോഡ്: ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ കേന്ദ്രമായ കാസർഗോഡ് ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ഒ.പി പ്രവർത്തനം പൂർണ്ണമായും നിലച്ചു. ആശുപത്രിയിലെ ഏക കാർഡിയോളജിസ്റ്റായ ഡോ. രാജി രാജൻ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഓഗസ്റ്റ് 4 വരെ കാർഡിയോളജി ഒ.പി ഉണ്ടായിരിക്കില്ലെന്ന് സൂപ്രണ്ട് ഔദ്യോഗികമായി അറിയിച്ചത്.
നിലവിൽ ‘വർക്കിംഗ് അറേഞ്ച്‌മെന്റിൽ’ ഒറ്റ ഡോക്ടറെ മാത്രം വെച്ചാണ് കാസർഗോഡ് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബും കാർഡിയോളജി ഒ.പിയും മുന്നോട്ട് പോയിരുന്നത്. രോഗികളെ പരിശോധിക്കുന്നതും കാത്ത് ലാബ് ഓപ്പറേറ്റ് ചെയ്യുന്നതുമെല്ലാം ഈ ഒരു ഡോക്ടർ മാത്രമായിരുന്നു. എന്നാൽ ഡോക്ടർ ലീവിൽ പോയതോടെ പകരം സംവിധാനമൊരുക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ദുരിതത്തിലായി നിർദ്ധന രോഗികൾ
പേരിനൊരു മെഡിക്കൽ കോളേജ് കാസർഗോഡ് ജില്ലയിൽ ഉണ്ടെങ്കിലും ഉച്ചവരെയുള്ള ഒ.പി സേവനം മാത്രമാണ് അവിടെ ലഭ്യമാകുന്നത്. കാർഡിയോളജി, നെഫ്രോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനമൊന്നും ഇവിടെ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് സാധാരണക്കാർ പൂർണ്ണമായും കാസറഗോഡ് ജനറൽ ആശുപത്രിയെ ആശ്രയിച്ചിരുന്നത്.
ഒരു ഡോക്ടർ ലീവിൽ പോയാൽ പകരം ഡോക്ടറെ നിയമിക്കുന്ന പതിവ് രീതി കാസർഗോട്ടെ ആരോഗ്യവകുപ്പ് സംവിധാനങ്ങൾ മിക്കപ്പോഴും മറക്കാറാണ് പതിവ്. പുതിയ തീരുമാനത്തോടെ ഓഗസ്റ്റ് 4 വരെ നെഞ്ചുവേദനയോ ഹൃദയസംബന്ധമായ മറ്റ് രോഗങ്ങളോ ഉണ്ടായാൽ സാധാരണക്കാരായ രോഗികൾ എങ്ങോട്ട് പോകുമെന്ന ചോദ്യം അവശേഷിക്കുകയാണ്.
സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാമ്പത്തിക ശേഷിയുള്ളവർ കാസർഗോട്ടെ പ്രൈവറ്റ് ആശുപത്രികളെയോ മംഗലാപുരത്തെയോ ആശ്രയിച്ച് രക്ഷപ്പെടുമ്പോൾ, കൈയ്യിൽ പണമില്ലാത്ത പാവപ്പെട്ട രോഗികൾക്ക് മുന്നിൽ പ്രാർത്ഥനകൾ മാത്രമാണ് ഏക വഴി.
ജില്ലയുടെ ആരോഗ്യരംഗത്തെ ഈ ദയനീയാവസ്ഥയ്ക്കെതിരെ നാട്ടുകാരിലും സാമൂഹിക പ്രവർത്തകരിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സുപ്രധാനമായ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരെ സ്ഥിരമായി നിയമിക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും അടിയന്തരമായി ഇടപെടണമെന്നാണ് എം ബി കെ ഭാരവാഹികൾ ആവശ്യപ്പെടുന്നത്



