ബെൽത്തങ്ങാടി: പ്രകൃതിയുടെ മായികസൗന്ദര്യം ആസ്വദിക്കാൻ ദിഡുപെ വെള്ളച്ചാട്ടത്തിലേക്ക് പോയ മൂന്ന് യുവതികൾക്ക് വിനോദയാത്ര ഒടുവിൽ ഭീതിജനകമായ അനുഭവമായി മാറി. യുവതികളോട് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന പരാതിയിൽ കാസർകോട് സ്വദേശികളായ മൂന്ന് യുവാക്കളെ ബെൽത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവർ കാസർകോട് സ്വദേശികളായ അബ്ദുൾ ഖാദർ അൽത്താഫ് (36), ഫൈസൽ ആദിൽ (27), ഉസ്മാൻ സലീം (18) എന്നിവരാണ്.
മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്ന മൂന്ന് യുവതികൾ മെയ് 20-ന് സുഹൃത്തുക്കളായ ഇവരോടൊപ്പം ദിഡുപെ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ആസ്വദിച്ചുകൊണ്ടിരുന്ന വേളയിലാണ് യുവതികളോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത സംഭവമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ആദ്യം ഭയന്നുപോയെങ്കിലും വിദ്യാർഥിനികൾ ധൈര്യത്തോടെ ചെറുത്തുനിൽക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ സ്ഥലത്തെത്തി. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ നാട്ടുകാർ ഉടൻ തന്നെ മൂന്ന് യുവാക്കളെയും പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ബെൽത്തങ്ങാടി പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും യുവതികളെ സുരക്ഷിതമായി മാറ്റുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



