തിരുവനന്തപുരം: സംസ്ഥാനത്ത് വേരൂന്നിയ ലഹരി മാഫിയക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച് കേരള പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’. ലഹരി വിൽപനക്കാരെയും വൻകിട സ്രാവുകളെയും മുട്ടുകുത്തിച്ചുകൊണ്ട് വെറും അഞ്ച് ദിവസത്തിനകം 1,332 പേരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 270 കേസുകളിലായി 296 പേർ വലയിലായി. അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ കണ്ണികളായ വിദേശ പൗരന്മാർ ഉൾപ്പെടെയുള്ളവർ അകത്തായതോടെ മയക്കുമരുന്ന് വിപണിക്ക് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. പിടിയിലായവരിൽ നിന്ന് 356 ഗ്രാം MDMA-യും 10 കിലോ കഞ്ചാവും മറ്റ് രാസലഹരികളും പോലീസ് പിടിച്ചെടുത്തു. വിപണിയിൽ ഇതിന് ഒരു കോടിയോളം രൂപ മൂല്യമുണ്ടെന്നാണ് പ്രാഥമിക കണക്ക്.

ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നോഡൽ ഓഫീസറായ പുട്ട വിമലാദിത്യ ഐ.പി.എസ് ആണ് ഈ വൻ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകുന്നത്. മയക്കുമരുന്ന് സംഘങ്ങളുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് കീഴിൽ ‘തൂഫാൻ ഇന്റലിജൻസ്’ എന്ന പ്രത്യേക രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചിട്ടുണ്ട്. 16 അംഗങ്ങൾ വീതമുള്ള 4 അത്യാധുനിക സ്ക്വാഡുകളാണ് നിലവിൽ സംസ്ഥാനത്തുടനീളം അപ്രതീക്ഷിത റെയ്ഡുകൾ നടത്തുന്നത്. പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസുകളിലായി സാമുവൽ, ഇൽസീന എന്നീ രണ്ട് വിദേശ പൗരന്മാരെ പിടികൂടിയതോടെ അന്താരാഷ്ട്ര ലഹരി ശൃംഖലയുടെ വേരുകളാണ് പോലീസ് അറുത്തുമാറ്റിയത്.
ഇനി ഒരു ലഹരിസംഘത്തിനും രക്ഷപ്പെടാൻ കഴിയാത്ത വിധം അതിശക്തമായ പ്രതിരോധമാണ് പോലീസ് ഒരുക്കുന്നത്. തിരക്കേറിയ നഗരകേന്ദ്രങ്ങളിലും റെസിഡൻഷ്യൽ മേഖലകളിലും ഡ്രോണുകൾ ഉപയോഗിച്ചുള്ള അത്യാധുനിക നിരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ലഹരിമാഫിയയുടെ പ്രധാന ഇരകളായ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സ്കൂൾ പരിസരങ്ങളിൽ നാളെ മുതൽ മഫ്തി പോലീസിന്റെ ശക്തമായ പെട്രോളിംഗ് ഉണ്ടായിരിക്കും. സ്കൂൾ സമയങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന ആരെയും ഉടൻ കസ്റ്റഡിയിലെടുക്കും.
കേരള-തമിഴ്നാട് അതിർത്തിയായ വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ പോലീസും എക്സൈസും സംയുക്തമായി വൻ പരിശോധനയാണ് നടത്തുന്നത്. എല്ലാ ആഴ്ചയും പിടിച്ചെടുക്കുന്ന ലഹരിമരുന്നിന്റെയും അറസ്റ്റിന്റെയും കൃത്യമായ കണക്കുകൾ ആഭ്യന്തര മന്ത്രി നേരിട്ട് വിലയിരുത്തുകയും വാർത്താസമ്മേളനം നടത്തി വിവരങ്ങൾ ജനങ്ങളെ അറിയിക്കുകയും ചെയ്യും. സംസ്ഥാനത്ത് നിന്ന് ലഹരിയുടെ അവസാന തരിയും തുടച്ചുമാറ്റുന്നത് വരെ ‘ഓപ്പറേഷൻ തൂഫാൻ’ ഇതേ വേഗതയിൽ മുന്നോട്ട് പോകുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.



