വടിവാളുമായി പള്ളിക്കുള്ളിൽ കയറി മധ്യവയസ്കൻ്റെ ഭീകരാന്തരീക്ഷം; നാട്ടുകാരെയും പോലീസിനെയും മുൾമുനയിൽ നിർത്തിയ പ്രതി ഒടുവിൽ കസ്റ്റഡിയിൽ
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ ജുമാ മസ്ജിദിൽ വടിവാളുമായി എത്തിയ ആൾ പള്ളിക്കുള്ളിൽ കയറി വാതിലുകൾ അകത്തുനിന്ന് പൂട്ടിയത് വലിയ പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയ്ക്ക് കൃത്യം 12 മണിയോടെയാണ് സംഭവം. മാരകായുധങ്ങളുമായി പള്ളിക്കുള്ളിൽ പ്രവേശിച്ച ഇയാൾ പള്ളിയുടെ മുഴുവൻ വാതിലുകളും അകത്തുനിന്ന് പൂട്ടുകയായിരുന്നു.
ഉച്ചയ്ക്കുള്ള ബാങ്ക് കൊടുക്കുന്നതിനായി മുക്രി പള്ളിയിൽ എത്തിയപ്പോഴാണ് വാതിലുകളെല്ലാം പൂട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പള്ളിക്കുള്ളിൽ ആയുധധാരിയായ ഒരാൾ ഉണ്ടെന്ന് മനസ്സിലാക്കുകയും ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് പള്ളി പരിസരത്ത് തടിച്ചുകൂടിയത്. പോലീസ് സ്ഥലത്തെത്തി പള്ളിയുടെ മുകൾഭാഗത്തുനിന്നും പരിശോധിച്ചപ്പോഴാണ് ഇയാളുടെ കയ്യിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉണ്ടെന്ന വിവരം സ്ഥിരീകരിക്കുന്നത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും പള്ളിക്കുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പള്ളിയിലെ ഖത്തീബ് താമസിക്കുന്ന മുറിക്കുള്ളിലേക്ക് കയറി വീണ്ടും അകത്തുനിന്ന് പൂട്ടുകയായിരുന്നു.
തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ദീർഘനേരം ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഒടുവിൽ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഇയാളെ അനുനയിപ്പിച്ച് വാതിൽ തുറപ്പിക്കുകയും, ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇയാൾ പള്ളിക്കുള്ളിൽ കയറി വാതിലുകൾ അടച്ചതല്ലാതെ മറ്റ് അക്രമ സംഭവങ്ങളോ ആർക്കെങ്കിലും നേരെയുള്ള അക്രമശ്രമങ്ങളോ നടത്തിയിട്ടില്ലെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാർ വ്യക്തമാക്കി.

പ്രതിക്ക് മാനസിക വിഭ്രാന്തിയെന്ന് പോലീസ്; ആളപായമില്ല
സംഭവത്തെ തുടർന്ന് പള്ളിയിൽ ഉച്ചയ്ക്കുള്ള നമസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തടസ്സം നേരിട്ടു. പിടിയിലായ ആളെ നാട്ടുകാർക്ക് ആർക്കും തന്നെ മുൻപരിചയമില്ലാത്തതിനാൽ ഇയാൾ പ്രദേശവാസിയല്ലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിനായി മാറ്റിയിരിക്കുകയാണ്.
ഇയാൾക്ക് കടുത്ത മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. എന്നാൽ പ്രതിയുടെ പേരോ മറ്റ് വ്യക്തിവിവരങ്ങളോ പുറത്തുവിടാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ശേഷമേ ഇയാൾ എന്തിനാണ് ആയുധങ്ങളുമായി പള്ളിയിൽ കയറിയതെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. നിലവിൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും തടിച്ചുകൂടിയ ജനങ്ങൾ പിരിഞ്ഞുപോയതായും പോലീസ് അറിയിച്ചു.



