സ്‌കൂൾ തുറന്നയുടൻ റാഗിങ് ‘കലാപരിപാടി’; കുമ്പളയിൽ ഒമ്പതാം ക്ലാസുകാരനെ വളഞ്ഞിട്ടു തല്ലിയ പത്താം ക്ലാസ് വീരന്മാർക്ക് സ്കൂളിന്റെ പടിക്ക് പുറത്തേക്ക് വഴിതുറക്കുന്നു
കാസർകോട്: പുതിയ അധ്യയന വർഷം തുടങ്ങി ആദ്യ മാസങ്ങളിൽ തന്നെ സ്‌കൂളുകളിൽ അനാവശ്യ ‘കലാപരിപാടികൾക്ക്’ തുടക്കമിട്ട് വിദ്യാർത്ഥികൾ. കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെയാണ് പത്താം ക്ലാസുകാരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ക്രൂരമായ റാഗിങ്ങും മർദ്ദനവും അഴിച്ചുവിട്ടത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ കുമ്പള ടൗണിൽ വെച്ചാണ് സംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്.
മുൻപ് സ്‌കൂളിൽ വെച്ച് ഇതേ സംഘം റാഗ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഒമ്പതാം ക്ലാസുകാരൻ അത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ടൗണിൽ വെച്ച് പത്തംഗ സംഘം വിദ്യാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് പറയപ്പെടുന്നു. മർദ്ദനത്തിനിടെ വാഹനങ്ങളുടെ കൂർത്ത താക്കോൽ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ ശരീരത്തിൽ കുത്തിയതായും പരാതിയുണ്ട്. ടൗണിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുമ്പള പോലീസ് ഉടൻ തന്നെ ഇടപെട്ട് വിദ്യാർത്ഥികളെ പിരിച്ചുവിടുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

എന്നാൽ ഇത്തവണ റാഗിങ്ങിനോടും ക്യാമ്പസ് അക്രമങ്ങളോടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂൾ അധികൃതരുടെയും തീരുമാനം. റാഗിങ് പ്രവണതകൾക്കെതിരെ അതിശക്തമായ നടപടികളാണ് സ്കൂൾ മാനേജ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്, അക്രമം നടത്തിയ വിദ്യാർത്ഥികളെ യാതൊരു കാരണവശാലും ഇതേ സ്കൂളിൽ തുടർന്ന് പഠിക്കാൻ അനുവദിക്കില്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പിച്ചു വ്യക്തമാക്കി കഴിഞ്ഞു.റാഗിങ് കേസിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മറ്റ് സ്കൂളുകളിൽ പോലും അഡ്മിഷൻ ലഭിക്കാത്ത രീതിയിലുള്ള കർശന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.ക്യാമ്പസിനകത്തും പുറത്തും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളും വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കും. അടികൂടി ‘ഹീറോ’ ആകാൻ നോക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നും പോലീസിൽ നിന്നും ഒരേപോലെ ശക്തമായ ‘പണി’ കിട്ടുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.



