ഓ പി ടിക്കറ്റ് നൽകേണ്ടവർ കല്യാണത്തിന് ബിരിയാണി കഴിക്കാൻ പോയി, ഡോക്ടർമാരെയും കാണ്മാനില്ല. നൂറുകണക്കിന് രോഗികൾ വലഞ്ഞു, ആശുപത്രിയിലെ അനാസ്ഥ വീഡിയോ എടുത്ത് പങ്കുവെച്ച ആളുകൾ എസ്ഡിപിഐ പ്രവർത്തകരെന്ന് ധാരണയിൽ കേസ് നൽകാൻ പ്രേരിപ്പിച്ചപ്പോൾ പെട്ടത് മുസ്ലിം ലീഗ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ . രോഗം വന്നാൽ മുൻകൂർ ജാമ്യം എടുക്കണോ അതോ ഡോക്ടർ കാണണോ എന്നതാണ് ചോദ്യം. കുമ്പള സി.എച്ച്.സിയിലെ കോമഡി ത്രില്ലർ..
കാസർകോട്: “ജനസേവനമാണ് പ്രധാനം, പക്ഷെ അതിലും പ്രധാനം കല്യാണത്തിന് കൊടുക്കുന്ന മട്ടൻ ബിരിയാണിയാണ്” എന്ന് തെളിയിച്ചിരിക്കുകയാണ് കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ. പുറത്ത് നൂറുകണക്കിന് പാവപ്പെട്ട രോഗികൾ തളർന്നു വീഴാൻ പാകത്തിൽ ക്യൂ നിൽക്കുമ്പോഴാണ് ഒ.പി രജിസ്ട്രേഷൻ പോലും നിർത്തിവെച്ച് ജീവനക്കാരും ഡോക്ടർമാരും കല്യാണവീട്ടിലെ ബിരിയാണി മണം പിടിച്ച് ഓടിപ്പോയി എന്നാണ് ആരോപണം. തങ്ങൾ വന്നത് ആശുപത്രിയിലേക്കാണോ അതോ ആളില്ലാത്ത ഏതെങ്കിലും വിജനമായ കെട്ടിടത്തിലേക്കാണോ എന്ന് മനസ്സിലാകാതെ രോഗികൾ പകച്ചുനിന്നപ്പോൾ, നാട്ടിൽ ചിലർ ചോദ്യങ്ങളുമായി രംഗത്തിറങ്ങി.
തുടർന്ന് നടന്നതാണ് യഥാർത്ഥ കോമഡി, അനാസ്ഥ കണ്ടുസഹികെട്ട് സംഭവങ്ങൾ ലോകത്തെ അറിയിക്കാൻ ഫോണെടുത്ത് വീഡിയോ പകർത്തിയ മൂന്ന് പാവം നാട്ടുകാർക്കെതിരെ കുമ്പള പൊലീസ് ജീവനക്കാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു എന്നാണ് ആരോപണം , ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു, അനുവാദമില്ലാതെ വീഡിയോ എടുത്തു എന്നൊക്കെയാണ് നാട്ടുകാരുടെ മേൽ ചാർത്തിയിരിക്കുന്ന ‘വൻകിട’ കുറ്റങ്ങൾ. രോഗികൾ കാത്തിരിക്കുമ്പോൾ ബിരിയാണി തിന്നാൻ പോകുന്നത് ചോദിക്കാൻ പാടില്ലെന്ന വിചിത്രമായ നിയമം പാവം നാട്ടുകാർക്ക് അറിയില്ലായിരുന്നു എന്നതാണ് അവർ ചെയ്ത വലിയ തെറ്റ്.

ഇതിനിടയിലാണ് പരാതി നൽകാൻ പ്രേരിപ്പിച്ച ആളുകൾക്ക് പറ്റിയ മറ്റൊരു രസകരമായ അബദ്ധം പുറത്തുവരുന്നത്. “എസ്.ഡി.പി.ഐക്കാരാണെന്ന് കരുതിയാണ് പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത് , എന്നാൽ പ്രതിയെന്ന് ആരോപിക്കുന്ന വ്യക്തികളിൽ ഒരാൾ ലീഗ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ആണ് , എന്തായാലും കേസ് കൊടുക്കുന്നതിൽ കാണിച്ച ഈ അതിവേഗതയുടെ പത്തിലൊന്ന് കാര്യക്ഷമത രോഗികളെ നോക്കുന്നതിൽ കാണിച്ചിരുന്നെങ്കിൽ കുമ്പള സി.എച്ച്.സി ലോക പ്രശസ്തമായേനെ.
ചികിത്സ കിട്ടാത്തതിനെതിരെയും അനീതിക്കെതിരെയും ശബ്ദമുയർത്തുന്നവരെയെല്ലാം പിടിച്ചകത്തിടാനാണ് ഭാവമെങ്കിൽ, ആഭ്യന്തര വകുപ്പ് ഓരോ ജില്ലയിലും കുറഞ്ഞത് അഞ്ചെട്ട് പുതിയ ജയിലുകൾ വീതമെങ്കിലും അടിയന്തരമായി പണിയേണ്ടി വരും. നാട്ടിൽ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണല്ലോ. എന്തായാലും ഇനി കുമ്പള ആശുപത്രിയിലേക്ക് പോകുന്ന രോഗികൾ ഒ.പി ടിക്കറ്റിനൊപ്പം സ്വന്തം പേരിൽ ഒരു ജാമ്യാപേക്ഷ കൂടി കരുതുന്നത് നന്നായിരിക്കും. അനാസ്ഥ കാട്ടുന്നവർ സുഖമായി ബിരിയാണി തിന്ന് വിശ്രമിക്കുകയും, അത് ചോദ്യം ചെയ്യുന്നവർ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്ന ഈ വ്യവസ്ഥിതി കാണുമ്പോൾ ആരും സ്വയം ചോദിച്ചുപോകും സത്യത്തിൽ ഈ നാട് ഏത് പോക്കറ്റിലേക്കാണ് ഈ പോകുന്നത്..



