കാസർകോട് ഉൾപ്പെടെ 11 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്; ഉപ്പള പുഴയിൽ ജലനിരപ്പ് അപകടനില കടന്നു
കാസർകോട്: കർണാടക തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു. കാസർകോട് ഉൾപ്പെടെ 11 ജില്ലകളിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി മിന്നൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബുധനാഴ്ച രാവിലെ 8.30 വരെയാണ് നിലവിൽ ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ് മിന്നൽ പ്രളയത്തിന് സാധ്യതയുള്ള ജില്ലകൾ.

ഉപ്പള പുഴ കരകവിയുന്നു; തീരവാസികൾക്ക് ജാഗ്രതാ നിർദേശം
കാസർകോട് ജില്ലയിലാണ് മഴക്കെടുതിയും പ്രളയഭീഷണിയും രൂക്ഷമായിരിക്കുന്നത്. ജില്ലയിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിന്നൽ പ്രളയ മുന്നറിയിപ്പും എത്തിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രളയസാധ്യത നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് ഉപ്പള പുഴയിലാണ്. ഇവിടെ ജലനിരപ്പ് അപകടനിലയും തരണം ചെയ്ത് ഉയർന്നുകൊണ്ടിരിക്കുകയാണ്. മധൂർ, പുത്തിഗെ, മഞ്ചേശ്വരം പുഴകളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് ലെവലിനേക്കാൾ ജലനിരപ്പ് ഉയർന്നതായി അധികൃതർ വ്യക്തമാക്കി. നദിക്കരകളിൽ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.



