തിരുവനന്തപുരം: സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയെ കുറിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം രാഷ്ട്രീയ തലത്തിലും സാമൂഹിക തലത്തിലും ശക്തമാകുന്നതിനിടെ, മന്ത്രിയെ ന്യായീകരിക്കാൻ രംഗത്തിറങ്ങിയവർക്കുപോലും അദ്ദേഹത്തിന്റെ യഥാർത്ഥ പ്രസ്താവനയെ അതേ രൂപത്തിൽ പിന്തുണയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്. ഭാഗികമായി എങ്കിലും ന്യായീകരിച്ചു വന്നവരാകട്ടെ പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത് .
സ്ത്രീകൾക്ക് സർക്കാർ അനുവദിച്ച സൗജന്യ യാത്ര ചില “അനർഹർ” ദുരുപയോഗം ചെയ്യുകയാണെന്ന അർത്ഥം വരുന്ന സി.പി. ജോണിന്റെ പരാമർശമാണ് വലിയ വിവാദമായത്. സ്ത്രീകളുടെ ഭരണഘടനാപരവും നയപരവുമായ ഒരു അവകാശത്തെ “സർക്കാരിന്റെ ഔദാര്യം” എന്ന നിലയിൽ അവതരിപ്പിക്കുകയും അങ്ങേയറ്റം നാണം കെടുത്തുന്ന രീതിയിൽ പ്രസംഗത്തിൽ പ്രയോഗങ്ങൾ നടത്തുകയും ചെയ്തതാണ് മന്ത്രിക്ക് വിനയായി മാറിയത് .

ഇതിനിടെയാണ് മന്ത്രി കെ. മുരളീധരൻ സി.പി. ജോണിന്റെ നിലപാടിനെ തള്ളിക്കളഞ്ഞത്. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സർക്കാർ എല്ലാ സ്ത്രീകൾക്കും അവകാശമായി പ്രഖ്യാപിച്ച പദ്ധതിയാണെന്നും, അതിൽ ഏതെങ്കിലും വിഭാഗത്തെ അനർഹരായി കണക്കാക്കാനോ മാറ്റിനിർത്താനോ സർക്കാരിന് തീരുമാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മന്ത്രി അനിൽകുമാറും സി.പി. ജോണിന്റെ പ്രസ്താവനയെ അതേ അർത്ഥത്തിൽ പിന്തുണച്ചില്ല എങ്കിലും ഭാഗികമായ ന്യായീകരണമായി വന്നു “മന്ത്രി സ്ത്രീകളോട് ബസിൽ കയറരുത് എന്ന് പറഞ്ഞിട്ടില്ല” എന്ന വിശദീകരണമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. വിവാദത്തിന്റെ കാതൽ സ്ത്രീകൾക്ക് ബസിൽ കയറാമോ എന്നതല്ല; ചില സ്ത്രീകൾ ഈ അവകാശം അനർഹമായി ഉപയോഗിക്കുന്നു എന്ന ആരോപണമാണ്.
കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസാണ് മന്ത്രിയെ അനുകൂലിച്ച് പ്രതികരിച്ച പ്രധാന വ്യക്തികളിലൊരാൾ. “മന്ത്രി അങ്ങനെ കാറ്റഗറൈസ് ചെയ്തിട്ടില്ല” എന്ന വ്യാഖ്യാനത്തിലൂടെയാണ് അദ്ദേഹത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്.സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഒരു പ്രത്യേക വിഭാഗത്തിന് നൽകുന്ന ദാനമല്ല, ഭരണനിർവഹണത്തിന്റെ ഭാഗമായുള്ള അവകാശങ്ങളാണ്. സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയും അതേ രീതിയിലാണ് സർക്കാർ നടപ്പിലാക്കിയത്. സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സയും ക്ഷേമപദ്ധതികളും പോലെ തന്നെ ഇതും എല്ലാ അർഹരായ ഗുണഭോക്താക്കൾക്കും തുല്യ അവകാശമായി നൽകുന്നതാണ്.അതിനാൽ, മന്ത്രിയുടെ കാടുകയറിയ പരാമർശം സ്ത്രീകളെ അപമാനപ്പെടുത്തുന്ന രീതിയിൽ ആയി മാറി .



