കാസർകോട്: കാസർകോട്ടെ സ്കൂളുകളിൽ ഇപ്പോൾ മഴയേക്കാൾ ശക്തമായി പെയ്യുന്നത് ‘അവധി വാർത്തകളാണ്’. ജൂലൈ 31 മുതൽ തുടർച്ചയായി പ്രഖ്യാപിക്കപ്പെട്ട അവധികൾ വിദ്യാർഥികൾക്ക് ആഘോഷമാകുമ്പോൾ, സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന പേര് കാസർകോട് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസിന്റേതാണ്.
ഞായറാഴ്ചയ്ക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യം തമാശ കലർന്ന ഭാഷയിൽ വിശദീകരിച്ച കലക്ടറുടെ കുറിപ്പും വിദ്യാർഥികൾ ഏറ്റെടുത്തു. അതോടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഇൻസ്റ്റഗ്രാം റീലുകളിലും ട്രോളുകളിലും ഒരേയൊരു താരം – അർജുൻ പാണ്ഡ്യൻ.

ആകാശത്ത് ഒരു ചെറിയ കറുത്ത മേഘം കണ്ടാൽ മതി… “കലക്ടറേ… അടുത്ത ലീവ് എപ്പോഴാണ്?” എന്ന ചോദ്യവുമായി കുട്ടികൾ കാത്തിരിക്കുകയാണ്. അവർക്ക് ഇന്ന് കലക്ടർ ഒരു ഭരണാധികാരി മാത്രമല്ല; “മഴക്കാല ഹീറോ”, “സൂപ്പർഹീറോ”, “പൂക്കി കലക്ടർ” എന്നിങ്ങനെ പല വിശേഷണങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയ നൽകിയുകഴിഞ്ഞു.
“മഴക്കാറ് കണ്ടാൽ നമ്മുടെ കലക്ടർ ലീവ് പ്രഖ്യാപിക്കും!” എന്ന തരത്തിലുള്ള ട്രോളുകളും മീമുകളും വൈറലാകുമ്പോൾ, വീടുകളിൽ വേറൊരു കഥയാണ്. “അല്ലേ കലക്ടറെ… മഴ നന്നായി നോക്കി അവധി പ്രഖ്യാപിക്കണേ… കുട്ടികളാണെങ്കിൽ വീട് മുഴുവൻ തലകീഴാക്കി കളിക്കുകയാണ്!” എന്ന അമ്മമാരുടെ തമാശയും സങ്കടവും കലർന്ന വാട്ട്സ്ആപ്പ് വോയിസ് നോട്ടുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ ഈ ട്രോളുകൾക്കും റീലുകൾക്കും പിന്നിൽ ഒരു വലിയ യാഥാർഥ്യമുണ്ട്. അത് കുട്ടികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാകേണ്ടതുണ്ട്. ഒരു ജില്ലാ കലക്ടർ അവധി പ്രഖ്യാപിക്കുന്നത് സോഷ്യൽ മീഡിയയിലെ ജനപ്രീതിക്കോ പിന്തുണക്കോ വേണ്ടിയല്ല. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പുകൾ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ, തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള ഗ്രൗണ്ട് റിപ്പോർട്ടുകൾ, നദികളിലെ ജലനിരപ്പ്, മലയോര മേഖലകളിലെ ഉരുൾപൊട്ടൽ സാധ്യത, റോഡുകളുടെയും പാലങ്ങളുടെയും സുരക്ഷ, വിദ്യാർഥികളുടെ യാത്രാ സാഹചര്യം തുടങ്ങി നിരവധി ഘടകങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ഓരോ തീരുമാനവും കൈക്കൊള്ളുന്നത്.
സ്വന്തം വീട്ടുമുറ്റത്ത് മഴ കുറവാണെന്ന് തോന്നിയാലും ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലോ മലയോര മേഖലയിലോ അപകടസാധ്യത നിലനിൽക്കുന്നുണ്ടാകാം. ആ യാഥാർഥ്യമാണ് ഭരണകൂടത്തിന്റെ ഓരോ തീരുമാനത്തിന്റെയും അടിസ്ഥാനം.
ആരാണ് കാസർകോടിന്റെ ഈ ‘സൂപ്പർഹീറോ കലക്ടർ’?
ഇടുക്കി ജില്ലയിലെ ഏലപ്പാറ സ്വദേശിയായ അർജുൻ പാണ്ഡ്യൻ 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2026 മാർച്ചിലാണ് അദ്ദേഹം കാസർകോട് ജില്ലാ കലക്ടറായി ചുമതലയേറ്റത്. അതിന് മുമ്പ് തൃശൂർ ജില്ലാ കലക്ടർ ഉൾപ്പെടെ വിവിധ സുപ്രധാന ഭരണപദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സാഹസിക മലകയറ്റക്കാരൻ കൂടിയായ അദ്ദേഹം, സ്ത്രീ-ശിശു വികസന മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ‘മികച്ച ജില്ലാ കലക്ടർ’ പുരസ്കാരവും നേടിയിട്ടുണ്ട്.
ഇന്ന് റീലുകളിലും ട്രോളുകളിലും “പൂക്കി കലക്ടർ” എന്ന പേരിൽ വൈറലാകുന്ന അർജുൻ പാണ്ഡ്യൻ, ഒരുകാലത്ത് പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥിയായിരുന്നു എന്ന കാര്യം ഇന്നത്തെ കുട്ടികൾ മറക്കരുത്. അവധി ദിനങ്ങൾ പോലും ഫലപ്രദമായി വിനിയോഗിച്ച് കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം രാജ്യത്തെ ഏറ്റവും അഭിമാനകരമായ സിവിൽ സർവീസ് പദവിയിലെത്തിയത്.
ആയിരക്കണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന ഓരോ അവധി പ്രഖ്യാപനത്തിനും പിന്നിൽ ജനപ്രീതിയല്ല, ഉത്തരവാദിത്വമുള്ള ഭരണനൈപുണ്യവും കൃത്യമായ വിലയിരുത്തലുമാണ്.
എന്തായാലും ഈ മഴക്കാലം അവസാനിക്കുന്നതുവരെ കാസർകോട്ടെ വിദ്യാർഥികളുടെ മനസ്സിൽ അർജുൻ പാണ്ഡ്യൻ ഒരേയൊരു പേരിലാണ് അറിയപ്പെടുക — “മഴക്കാല സൂപ്പർഹീറോ കലക്ടർ!”



