ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാനാകാതെ യുവതി ജീവനൊടുക്കിയെന്ന് പരാതി; വിവാഹ വാര്‍ഷികത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ദാരുണാന്ത്യ
കാസർകോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കലര്‍ന്ന റസ്റ്റ് റിമൂവര്‍ ലായനി കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്.
പാണലത്ത് നടന്ന സംഭവത്തില്‍ ചര്‍ലടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആദിലിനെ വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് സുഫൈദയും ആദിലും വിവാഹിതരായത്.
ബി.എഡ് പഠനത്തിനിടെയുണ്ടായ പരിചയം പിന്നീട് പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായതെന്ന് കുടുംബം പറയുന്നു.
വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സുഫൈദയുടെ മരണം.

വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് സുഫൈദയുടെ ബന്ധു പറഞ്ഞു. ആദില്‍ വധുവിന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായെങ്കിലും പിന്നീട് ഇവർ തമ്മിൽ തന്നെ പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് മഹര്‍ മാലയും സുഫൈദയുടെ ഉമ്മ നല്കിയ സ്വര്‍ണവും ആവശ്യപ്പെട്ട് നിരന്തരം പീഡനം ഉണ്ടായിരുന്നുവെന്നാണ് ആരോപണം.
സുഫൈദയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു.
സഹോദരന് വിദേശത്തായിരുന്നതിനാല്‍ യുവതിക്ക് ശക്തമായ കുടുംബ പിന്തുണ ലഭിക്കാത്ത സാഹചര്യം ഭര്‍തൃവീട്ടുകാര്‍ മുതലെടുത്തുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഗര്‍ഭിണിയായിരുന്ന സമയത്തുപോലും വിശ്രമം നല്‍കാതെ വീട്ടുജോലികള്‍ ചെയ്യിപ്പിച്ചിരുന്നുവെന്നും പലതവണ മര്‍ദ്ദനത്തിനിരയാക്കിയിരുന്നുവെന്നും കുടുംബം പറയുന്നു.
സംഭവത്തിന് തൊട്ടുമുന്‍പും ക്രൂരമായ മര്‍ദ്ദനം ഉണ്ടായിരുന്നുവെന്നാണ് ആരോപണം.
സഹോദരനെ വിവരം അറിയിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഫോണ്‍ തകര്‍ത്തതായും പിന്നീട് അയല്‍വാസിയുടെ ഫോണ്‍ ഉപയോഗിച്ചാണ് സഹോദരനെ വിവരം അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
സഹോദരന് വീട്ടിലെത്തി പ്രശ്നം സംസാരിച്ച് തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കഴുത്തിലും കൈകളിലും പരിക്കുകളോടെയായിരുന്നു സുഫൈദയെ കണ്ടതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇതിനിടെയാണ് തുരുമ്പ് കളയാന്‍ ഉപയോഗിക്കുന്ന ആസിഡ് കലര്‍ന്ന റസ്റ്റ് റിമൂവര്‍ ലായനി കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് സുഫൈദ കുടിച്ചത്.
“ഞാന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി നീ ആയിരിക്കും” എന്ന് ഭര്‍ത്താവിനോട് പറഞ്ഞ ശേഷമാണ് ലായനി കുടിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവന് രക്ഷിക്കാനായില്ല.
രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. അമ്മയുടെ സ്നേഹം എന്താണെന്ന് പോലും തിരിച്ചറിയും മുമ്പേ ആ കുഞ്ഞിനെ ഒറ്റപ്പെടുത്തിയാണ് സുഫൈദ മരണത്തിലേക്ക് നടന്നത്.
സംഭവത്തില്‍ ഭര്തൃവീട്ടുകാരെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുടുംബം വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഏത് പ്രശ്നമായാലും ആത്മഹത്യ ഒരിക്കലും പരിഹാരമല്ലെന്ന സന്ദേശവും ഈ സംഭവം ഓര്‍മിപ്പിക്കുന്നു.
മാനസിക സമ്മര്‍ദ്ദമോ കുടുംബ പ്രശ്നങ്ങളോ സഹിക്കാനാകാത്ത അവസ്ഥയിലാകുമ്പോള്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ തേടുകയും വിശ്വസിക്കുന്നവരോട് തുറന്ന് സംസാരിക്കുകയും ചെയ്യേണ്ടതുണ്ട്.



