കേരളം ഇരുട്ടിലേക്ക്; ഏഴുമണി കഴിഞ്ഞാൽ മൊബൈൽ വെളിച്ചം തുണ, കുടിവെള്ള ടാങ്കുകളിൽ വെള്ളം ശേഖരിച്ചു വെക്കുക . മൊബൈലിലെ ചാർജിങ് മറക്കരുത്
തിരുവനന്തപുരം : തലസ്ഥാനത്തുനിന്നുള്ള ആ ബ്രേക്കിംഗ് ന്യൂസ് കേട്ട് മലയാളികൾ ഒന്നടങ്കം ടോർച്ചും മെഴുകുതിരിയും തിരയാൻ തുടങ്ങിയിരിക്കുകയാണ്. അതേ, സംസ്ഥാനം ഇന്ന് കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. പ്രത്യേകിച്ച് രാത്രി ഏഴുമണി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. ഇനിയുള്ള ദിവസങ്ങളിലും ഈ കാത്തിരിപ്പ് ഇങ്ങനെ തന്നെയാവാനാണ് സാധ്യതയെന്നാണ് കേൾക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി പവർകട്ട്, വൈദ്യുതി നിയന്ത്രണം എന്നൊക്കെയുള്ള വാക്കുകൾ നമ്മൾ പാടേ മറന്നുപോയിരുന്നു. എന്നാൽ ഇത്തവണ കാലാവസ്ഥ ചതിച്ചതും, കൂടെ നമ്മുടെ പ്ലാനിംഗ് അല്പം പാളിയതും കാര്യങ്ങൾ വീണ്ടും പഴയ ‘കരിന്തിരി’ കാലത്തേക്ക് എത്തിച്ചിരിക്കുകയാണ്. മുൻപും മഴ നമ്മളെ കൈവിട്ട വർഷങ്ങളുണ്ടായിട്ടുണ്ട്; പക്ഷേ അപ്പോഴൊക്കെ കൃത്യമായ പവർ മാനേജ്‌മെന്റ് നടത്തി പവർകട്ട് എന്ന വില്ലനെ പടിക്ക് പുറത്തുനിർത്താൻ നമുക്ക് കഴിഞ്ഞിരുന്നു. ഇത്തവണ എവിടെയോ ഒരു ‘ഫ്യൂസ്’ ഊരിപ്പോയ മട്ടാണ്.

തിരുവനന്തപുരത്തുനിന്നും കെഎസ്ഇബി പുറത്തുവിട്ട വാർത്താക്കുറിപ്പ് കാണുമ്പോൾ കണ്ണ് തള്ളുന്നത് സാധാരണക്കാരന്റേതാണ്. രാത്രി ഏഴിനുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് ബോർഡിന്റെ മുന്നറിയിപ്പ്. അതിനവർ പറയുന്ന കാരണമാണ് അതിലും കൗതുകം—’എൽനിനോ’ പ്രതിഭാസം! ഈ എൽനിനോ കാരണം മഴ കുറഞ്ഞു, ചൂട് കൂടി, ഫലമോ മലയാളികൾ എസിയും ഫാനും ഫുൾ സ്പീഡിലിട്ട് വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടി. പോരാത്തതിന് രാജ്യത്താകെ ഡിമാൻഡ് കൂടിയതുകൊണ്ട് പുറത്തുനിന്ന് കാശുകൊടുത്തു വാങ്ങാൻ നോക്കിയാൽ പവർ എക്സ്ചേഞ്ചിൽ കറന്റുമില്ല. മഴ മാറിനിൽക്കുന്നതിനാൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് 300 മുതൽ 400 മെഗാവാട്ട് വരെ അധിക വൈദ്യുതിയാണ് ഇന്ന് മാത്രം വേണ്ടിവരുന്നത്. ചുരുക്കത്തിൽ, പുറത്തുനിന്ന് കറന്റ് കിട്ടിയില്ലെങ്കിൽ ഇന്ന് രാത്രി ഏഴോടെ കെഎസ്ഇബി കട്ടപുകയാക്കും, ക്ഷമിക്കണം കട്ടൗട്ടാക്കും. എന്തായാലും രാത്രി ഏഴിന് ശേഷം ഫോണിൽ ചാർജ് സൂക്ഷിക്കുന്നത് നന്നായിരിക്കും; കാരണം അപ്പോഴായിരിക്കും എൽനിനോയുടെ യഥാർത്ഥ ‘പ്രതിഭാസം’ നമ്മൾ അനുഭവിക്കാൻ പോകുന്നത്



