കാസർകോട്: കാസർകോട് ജില്ലയെയാകെ കടുത്ത ദുഃഖത്തിലാഴ്ത്തി വീണ്ടും ഒരു കുരുന്നു ജീവൻ കൂടി പൊലിഞ്ഞു. മഞ്ചത്തടയ്ക്ക ദർഗാ റോഡിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് ആറു വയസ്സുകാരനായ മുഹമ്മദ് അയാൻ ഷാസിം മരണമടഞ്ഞ വാർത്ത നോവായി മാറുകയാണ്. അഹമ്മദ് ഷാജിറിന്റെയും ആസ്യമ്മയുടെയും മകനായ അയാൻ യുകെജി വിദ്യാർത്ഥിയാണ്. ഇവർക്ക് ആറുമാസം പ്രായമുള്ള യസീം സാഹിദ് എന്ന ആൺകുട്ടിയും കൂടി ഉണ്ട് .
നിരവധി ആളുകൾ നിത്യേന നടന്നുപോകുന്ന ഒരു പ്രദേശമായിരുന്നിട്ടും, നിർമ്മാണം നടക്കുന്ന കെട്ടിടത്തിലോ സെപ്റ്റിക് ടാങ്കിന് ചുറ്റുമോ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും നിർമ്മാതാക്കൾ സ്വീകരിച്ചിരുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ദേലമ്പാടി പഞ്ചായത്തിലെ സഞ്ചയ് കടവിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ജില്ല ഇനിയും മുക്തമായിട്ടില്ല. കനത്ത മഴയെത്തുടർന്ന് സുരക്ഷാഭിത്തി തകർന്നു മണ്ണിടിച്ചിലിലും പെട്ട് രണ്ട് ആ കുട്ടികളുടെ ജീവനാണ് സഞ്ചയ് കടവിൽ വച്ച് പൊലിഞ്ഞത്. ആ വലിയ ദുരന്തത്തിന്റെ ആഘാതവും കണ്ണീരും ഉണങ്ങും മുൻപേയാണ് സമാനമായ രീതിയിൽ മറ്റൊരു കുരുന്നിനെക്കൂടി കാസർകോടിന് നഷ്ടമാകുന്നത്.
സഞ്ചയ് കടവിലെ കളിമുറ്റങ്ങളിൽ കവർന്ന ആ രണ്ട് ജീവനുകൾ തന്ന വേദനയ്ക്ക് പിന്നാലെ, കെട്ടിട ഉടമയുടെ അനാസ്ഥ മൂലം മഞ്ചത്തടയ്ക്കയിൽ ഷാസിം കൂടി യാത്രയാകുമ്പോൾ കാസർകോടിന് ഇന്ന് ദുഃഖം നിറഞ്ഞ ഒരു ദിവസമാണ്.




