
“പാറ്റകൾക്ക് മുമ്പിൽ മുട്ടുകുത്തി”; ഒടുവിൽ വഴങ്ങി കേന്ദ്രം, ധർമേന്ദ്ര പ്രധാൻ രാജിവെച്ചു!
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെയും സിജെപിയുടെയും (CJP) അതിരൂക്ഷമായ പ്രതിഷേധങ്ങൾക്ക് മുന്നിൽ ഒടുവിൽ കേന്ദ്ര സർക്കാരിന് അടിയറവ് പറയേണ്ടി വന്നു. രാജ്യവ്യാപകമായി ആളിപ്പടർന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് നിർണ്ണായകമായ രാജി പ്രഖ്യാപനം പുറത്തുവന്നത്.
സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന മന്ത്രിയുടെ രാജിക്കാര്യത്തിൽ ‘യാതൊരു വിട്ടുവീഴ്ചയുമില്ല’ എന്ന കടുപ്പമേറിയ നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ ആദ്യഘട്ടത്തിൽ. ധർമേന്ദ്ര പ്രധാനെ മാറ്റുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, പ്രധാൻ രാജിവെക്കാതെ ഒരടിപോലും പിന്നോട്ടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് സമരക്കാർ നിലപാട് കടുപ്പിച്ചതോടെ കേന്ദ്രം പ്രതിരോധത്തിലായി.
പ്രതിഷേധം കനത്തു; വഴങ്ങാതെ വഴിയില്ല!
ധർമ്മേന്ദ്ര പ്രധാനെ ഉടനടി മാറ്റണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനായിരുന്നു സിജെപിയും പ്രതിപക്ഷ പാർട്ടികളും ആഹ്വാനം ചെയ്തിരുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും, ഡൽഹിയെ സമരക്കാരെക്കൊണ്ട് നിറയ്ക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി കൂറ്റൻ മെഴുകുതിരി മാർച്ച് സംഘടിപ്പിക്കാൻ ഇരിക്കെയാണ്, സർക്കാരിന്റെ അടിയന്തര രാജി പ്രഖ്യാപനം വരുന്നത്. ഇതോടെ ഡൽഹി കേന്ദ്രീകരിച്ച് വൻ പ്രക്ഷോഭത്തിന് പദ്ധതിയിട്ട സമരക്കാർ വൻ വിജയമാണ് അവകാശപ്പെടുന്നത്.
ഡിജിറ്റൽ മാധ്യമങ്ങളിലെ തരംഗം
വിഷയം പുറത്തുവന്നതോടെ വിവിധ പ്രമുഖ വാർത്താ പോർട്ടലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൻ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.”പാറ്റകൾക്ക് മുമ്പിൽ കീഴടങ്ങിയ സർക്കാർ” എന്ന തരത്തിലുള്ള പരിഹാസങ്ങളും വിമർശനങ്ങളുമാണ് വിവിധ ഡിജിറ്റൽ ഇടങ്ങളിൽ നിരക്കുന്നത്. സർക്കാരിന്റെ ‘ഉറച്ച നിലപാടുകൾ’ ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ എത്രത്തോളം നിസ്സാരമാണെന്ന് തെളിയിക്കുന്നതാണ് ഈ രാജിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വരികൾക്കിടയിലൂടെ ചൂണ്ടിക്കാണിക്കുന്നത്.



