കാസർകോഡ്: കളിചിരികൾ നിറഞ്ഞ ഒരു സായാഹ്നം നിമിഷനേരം കൊണ്ട് ചോരക്കണ്ണീരിലാഴ്ത്തി കാസർകോട് അടൂർ ദേലമ്പാടി പഞ്ചായത്തിലെ സഞ്ചയ് കടവിൽ വൻ ദുരന്തം. വീടിന്റെ സംരക്ഷണഭിത്തി തകർന്ന് മണ്ണടിഞ്ഞു വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരണപ്പെട്ടു. മുസമ്മിൽ (14 )മുൻസീർ (10 )കളിമുറ്റത്ത് ഒരുമിച്ച് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ട് പേരുടെ ജീവനാണ് മണ്ണ് കവർന്നത്.
കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താജുദ്ദീന്റെ മകനാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അബൂബക്കർ എന്നയാളുടെ മക്കളാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

നിമിഷനേരം കൊണ്ട് ദുരന്തഭൂമിയായി കളിമുറ്റം
അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ചേർന്ന് ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കുട്ടികൾക്ക് മുകളിലേക്ക് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. ഒടുവിൽ ജെസിബി ഉപയോഗിച്ച് അതിവേഗത്തിൽ മണ്ണ് മാറ്റി പുറത്തെടുത്തെങ്കിലും രണ്ട് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഒറ്റ നിമിഷം കൊണ്ട് ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളും സ്വപ്നങ്ങളും മണ്ണടിഞ്ഞ വാർത്തയുടെ ഞെട്ടലിലാണ് സഞ്ചയ് കടവ് ഗ്രാമവും കാസർകോടും. സംഭവസ്ഥലത്തേക്ക് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും തിരിച്ചിട്ടുണ്ട് .



