തിരുവനന്തപുരം:കേരളത്തിലെ തെരുവുകളിൽ ഭീതി വിതയ്ക്കുന്ന ഗുണ്ടകൾക്കും മയക്കുമരുന്ന് മാഫിയകൾക്കും നേരെ നിയമത്തിന്റെ ‘സിംഹഗർജ്ജനം’ മുഴക്കിക്കൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കടുത്ത മുന്നറിയിപ്പ്. ജനങ്ങളുടെ സ്വൈരജീവിതം തകർക്കാൻ നോക്കുന്ന ഏതൊരു കൊടുംകുറ്റവാളിയുടെയും നെഞ്ചിലേക്ക് ഇനി നിയമത്തിന്റെ കരങ്ങൾ നീളുമെന്നും, ഒരു കാരണവശാലും ഒരു ഗുണ്ടയെയും ജനങ്ങളുടെ ജീവിതത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ വെറുംവാക്കല്ലെന്ന എല്ലാവർക്കും ഇതിനകം ബോധ്യപ്പെട്ട കാര്യമാണ്. അണിയറയിൽ ഒരുങ്ങുന്നത് അധോലോകത്തിന്റെ വേരറുക്കാനുള്ള വജ്രായുധമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സംസ്ഥാനത്തുടനീളം കാപ്പ (KAAPA) നിയമത്തിന്റെ കുരുക്കുകൾ മുറുക്കി ഗുണ്ടാ സംഘങ്ങളെ കൂട്ടത്തോടെ പൂട്ടാനാണ് പോലീസിന് കർശന നിർദേശം നൽകിയിരിക്കുന്നത്. ഒരിക്കൽ ഈ വലയിൽ വീണാൽ പിന്നെ രക്ഷപെടൽ അസാധ്യമാകും വിധം ജില്ലാ അതിർത്തികളിൽ നിന്നുള്ള നാടുകടത്തൽ മുതൽ വിചാരണയില്ലാത്ത കരുതൽ തടങ്കൽ വരെയുള്ള കടുത്ത നടപടികളാണ് കുറ്റവാളികളെ കാത്തിരിക്കുന്നത്.
കഴിഞ്ഞദിവസം ഒരു കുപ്രസിദ്ധ ഗുണ്ടയെ പിടികൂടുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തെ മന്ത്രി പരസ്യമായി അഭിനന്ദിച്ചത് കേരളത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്; നിയമം കയ്യിലെടുക്കുന്നവർക്ക് നേരെ പോലീസ് തോക്കുകൾക്ക് ഇനി വിശ്രമമുണ്ടാകില്ലെന്ന ശക്തമായ സന്ദേശമാണിത്. സംസ്ഥാനത്തുടനീളം ഗുണ്ടാപിരിവ്, ക്വട്ടേഷൻ, എന്നിവ നടത്തുന്ന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അർദ്ധരാത്രികളിലും പുലർച്ചെയുമുള്ള മിന്നൽ പരിശോധനകൾ ശക്തമാക്കാൻ ഉള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.. കാപ്പ ശുപാർശകളിൽ ഒട്ടും വൈകാതെ തീരുമാനമെടുക്കാൻ ആഭ്യന്തരമന്ത്രി നേരിട്ട് നിർദേശം നൽകിയതോടെ ഉദ്യോഗസ്ഥരും കടുത്ത ആവേശത്തിലാണ്.
രാഷ്ട്രീയ-ഭരണകൂട സ്വാധീനങ്ങൾ ഉപയോഗിച്ച് ഇനി ആരും രക്ഷപെടാമെന്ന് കരുതേണ്ടതില്ലെന്നും, ഗുണ്ടാ സംഘങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളും ഒളിത്താവളങ്ങളും പൂർണ്ണമായും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. കേരളത്തിന്റെ തെരുവുകൾ ഭയത്തിന്റേതല്ല, സാധാരണ ജനങ്ങളുടേതാണെന്ന് ഉറപ്പിച്ചു പറയാൻ ആഭ്യന്തരമന്ത്രി കാണിച്ച ആർജ്ജവം ജനങ്ങളിൽ വലിയ ആത്മവിശ്വാസമാണ് പകരുന്നത്. എന്നാൽ മറുഭാഗത്ത്, കുറ്റകൃത്യങ്ങളെ തൊഴിലായി സ്വീകരിച്ചവർക്ക് ഇനി വരുന്ന ദിവസങ്ങൾ അഗ്നിപരീക്ഷയുടേതാകും. രാഷ്ട്രീയ ഭേദമന്യേ നിയമം അതിന്റെ പൂർണ്ണശക്തിയോടെ മുന്നോട്ട് വരുമ്പോൾ ഒളിക്കാൻ ഒരിടവുമില്ലാതെ ഓടുന്ന കാഴ്ചകൾ ഇനി ജനം കാണേണ്ടിവരും.. ജനങ്ങളുടെ സമാധാനത്തിന് മേൽ കൈവെച്ചാൽ നിങ്ങളെ തേടിയെത്തുമെന്ന മാരകമായ സന്ദേശമാണ് ഈ പുതിയ നീക്കത്തിലൂടെ ആഭ്യന്തരമന്ത്രി നൽകുന്നത്.
നിലവിലെ നിയമങ്ങൾക്കുള്ളിൽ തന്നെ നിന്ന് ശക്തമായ നടപടികൾക്കാണ് ആഭ്യന്തരമന്ത്രാലയം രൂപം നൽകുന്നത്. പഴയപോലെ പോലീസിന്റെ ആത്മവീര്യം കെടുത്തുന്ന രീതിയിലുള്ള നടപടികൾക്ക് പിന്നാലെ പോകില്ലെന്ന് ഉറപ്പ് ആഭ്യന്തരമന്ത്രി നൽകിയിട്ടുണ്ട്.



