പോലീസ് അപ്പോയിന്റ്മെന്റ് കാത്തിരിക്കുന്ന യുവാവിന്റെ നേതൃത്വത്തിൽ സദാചാര ഗുണ്ടായിസം; ഉദുമയിൽ ജ്യൂസ് കുടിക്കാനെത്തിയ യുവാവിനും സുഹൃത്തുക്കൾക്കും നേരെ കമ്പിപ്പാരയും ചാവിയും കൊണ്ടുള്ള ക്രൂരമർദ്ദനം, പരാതി നൽകി മൂന്ന് ദിവസമായിട്ടും തിരിഞ്ഞുനോക്കാതെ പോലീസ്, എം.എൽ.എ ഇടപെട്ടതോടെ മൊഴിയെടുത്തു.
ഉദുമ: ജ്യൂസ് കുടിക്കാൻ കടയിലെത്തിയ യുവാവിനെയും അക്രമം തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും ഗുണ്ടാസംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ഉദുമ പാക്യര സ്വദേശിയായ ശമ്മാസ് അബ്ദുള്ള കെ.എസിനാണ് മദ്യലഹരിയിലെത്തിയ സംഘത്തിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റത്. ഓഗസ്റ്റ് 25-ന് നബിദിന ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തലയ്ക്കും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ യുവാവ് മൂന്ന് ദിവസമായി ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിനടുത്തുള്ള കുന്നിലെ ഗംഗേട്ടന്റെ കടയിൽ ജ്യൂസ് ഓർഡർ ചെയ്ത് നിൽക്കുകയായിരുന്ന ശമ്മാസിന്റെ അടുത്തേക്ക് മദ്യലഹരിയിൽ വിജീഷ് (അപ്പു) എന്നയാൾ എത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ “നീ എന്താ ഇവിടെ?” എന്ന് ചോദിച്ച വിജീഷ്, “പോക്കറ്റിൽ നീ എന്തോ വെച്ചിട്ടുണ്ട്” എന്ന് ആരോപിച്ച് ശമ്മാസിന്റെ കീശയിൽ ബലമായി കൈയിട്ടു പരിശോധിക്കാൻ ശ്രമിച്ചു. പോക്കറ്റിൽ കൈയിടാൻ നിനക്കെന്ത് അധികാരമാണുള്ളതെന്നും മദ്യപിച്ചിട്ടുണ്ടോയെന്നും ശമ്മാസ് തിരിച്ചുചോദിച്ചതോടെ വിജീഷ് അക്രമാസക്തനായി. “എന്നോട് ചോദിക്കാൻ നീ ആരാടാ” എന്ന് ആക്രോശിച്ചുകൊണ്ട് കയ്യിലിരുന്ന വാഹനത്തിന്റെ ചാവി കൊണ്ട് ശമ്മാസിന്റെ മൂക്കിനിട്ട് ശക്തമായി കുത്തുകയും മുഖത്തടക്കം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
സംഭവം കണ്ടുനിന്ന സുഹൃത്തുക്കൾ ഓടിയെത്തി വിജീഷിനെ പിടിച്ചുമാറ്റിയെങ്കിലും ഇയാൾ ഫോൺ വിളിച്ച് കൂടുതൽ ആളുകളെ വരുത്തുകയായിരുന്നു. മിനിറ്റുകൾക്കകം രണ്ട് വാഹനങ്ങളിലായി കമ്പിപ്പാരയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ നാലംഗ ഗുണ്ടാസംഘം ശമ്മാസിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും വളഞ്ഞിട്ട് തല്ലിച്ചതച്ചു. ബഹളം കേട്ട് പ്രദേശവാസികളായ നാട്ടുകാർ ഓടിയെത്തിയാണ് ആക്രമികൾ നിന്നും ഇവരെ രക്ഷപ്പെടുത്തിയത്. ക്രൂരമായ ഈ മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

മദ്യപിച്ചാൽ നിരന്തരം നാട്ടുകാർക്ക് നേരെ തിരിയുന്ന സ്ഥിരം ശല്യക്കാരനാണ് വിജീഷെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മുൻപും പ്രദേശത്ത് വർഗീയ സംഘർഷങ്ങൾക്ക് ഇയാൾ ശ്രമിച്ചിട്ടുണ്ടെന്ന് ആരോപണവും ഉയരുകയാണ് . പോലീസ് ട്രെയിനിങ് കഴിഞ്ഞ് നിയമനം കാത്തിരിക്കുന്ന ആളാണ് വിജീഷ് എന്നാണ് ഇയാൾ അവകാശപ്പെടുന്നത് . ഇയാളുടെ ഭാവി ജോലിയെ ബാധിക്കരുതെന്ന് കരുതി മുൻപ് ഉണ്ടായ പല പ്രശ്നങ്ങളും നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സദാചാര പോലീസിംഗ് എന്ന രീതിയിൽ കണ്ണിൽ കണ്ടതെല്ലാം ആയുധമാക്കി ആളുകളെ ആക്രമിക്കുന്ന സ്ഥിതിയാണ്. മദ്യപിച്ചാൽ പരിസരബോധം നഷ്ടപ്പെടുന്ന ഇയാളെ പ്രദേശത്തെ ചിലർ ‘പാർട്ടി ഗുണ്ട’ എന്നാണ് വിശേഷിപ്പിക്കുന്നത്. പോലീസിൽ കയറുന്നതിന് മുൻപ് തന്നെ ഇയാൾ ഇത്തരത്തിൽ ഗുണ്ടായിസം കാണിച്ചു തുടങ്ങിയാൽ ഉദ്യോഗം ലഭിച്ചാൽ എന്തായിരിക്കും സാഹചര്യം ഒന്നാണ് നാട്ടുകാർ ചോദിക്കുന്നത് .
ഗുരുതരമായ ഈ അക്രമം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശുപത്രിയിൽ കഴിയുന്ന ശമ്മാസിന്റെ മൊഴിയെടുക്കാൻ പോലീസ് തയ്യാറാകാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. തുടർന്ന് ഉദുമ എം.എൽ.എ നീലകണ്ഠൻ വിഷയത്തിൽ ഇടപെട്ട ശേഷമാണ് പോലീസ് ഒടുവിൽ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയത്. കമ്പിപ്പാര ഉപയോഗിച്ച് അടിച്ചു എന്നുള്ളത് മൊഴിയിൽ രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നും പരാതിക്കാൻ അറിയിച്ചു , കമ്പിപ്പാര കൈയിലേന്തി നിൽക്കുന്ന വീഡിയോ അടക്കം കാണിച്ചിട്ടും രേഖപ്പെടുത്തിയില്ല എന്നാണ് പരാതിക്കാരൻ പറയുന്നത് , മൊഴി പകർപ്പിൽ കൃത്രിമം കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര മന്ത്രിക്ക് നൽകുമെന്നും ശമ്മാസിന്റെ കുടുംബം അറിയിച്ചു . അക്രമം കാട്ടിയ പ്രതിയെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നുണ്ടോ എന്ന കടുത്ത സംശയവും നാട്ടുകാരിലും കുടുംബത്തിലും ഉയരുന്നുണ്ട്. അതേസമയം മർദ്ദനമേറ്റവർക്കെതിരെ പരാതി നൽകാൻ എന്ന പേരിൽ വിജേഷും സംഘവും ചികിത്സ തേടിയതായി സൂചനയുണ്ട് .



