ബേക്കൽ: കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി പിടിച്ചെടുത്തു. പെരിയ ചെക്കിപ്പള്ളത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തുനിന്നാണ് ഏകദേശം 126 സെന്റീമീറ്റർ നീളം വലിപ്പമുള്ള, നന്നായി വളർന്ന നിലയിലുള്ള കഞ്ചാവ് ചെടി പോലീസ് കണ്ടെടുത്തത്. ഇത് കൃഷിക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ വിത്ത് ലഭിക്കാൻ പാകത്തിൽ കഞ്ചാവ് ചെടി വളർന്നിരുന്നു . കണ്ടെത്താൻ സാധിച്ചിരുന്നെങ്കിൽ ഒരു വലിയ കൃഷിത്തോട്ടം തന്നെ ഈ കഞ്ചാവ് കർഷകൻ നടത്തുമായിരുന്നു . കഞ്ചാവ് ചെടിയെ തിരിച്ചറിയാതിരിക്കാൻ വേണ്ടി സമാന രീതിയിൽ സാമ്യമുള്ള ചെടികളും പരിസരത്ത് വളരുന്നുണ്ട് . പക്ഷേ കർഷകന്റെ ബുദ്ധിപൂർവ്വമായ കഞ്ചാവ് തോട്ടം എന്നുള്ള ആഗ്രഹമാണ് പോലീസ് പൊളിച്ച് കൊടുത്തത് .

കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി . നിധിൻരാജ് ഐ പി സിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈഎസ്പി പി.കെ. ആസാദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ . ബേക്കൽ ഇൻസ്പെക്ടർ (ഐ.പി) അനിൽകുമാർ എം.കെ, സബ് ഇൻസ്പെക്ടർ (എസ്.ഐ) അഖിൽ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിപ്പിച്ച നിലയിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി പിടികൂടിയത്. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിന് സമീപമാണ് ചെടി കണ്ടെത്തിയതെങ്കിലും ഇത് ആരാണ് നട്ടുപിടിപ്പിച്ചത് എന്ന കാര്യം നിലവിൽ വ്യക്തമല്ല. പ്രതികളെക്കുറിച്ചുള്ള സൂചനകൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
റേഷൻ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡിൽ സി.പി.ഒ മാരായ റോജൻ, ഗണേഷൻ, ഷാജൻ എന്നിവരും പങ്കെടുത്തു. പ്രദേശത്ത് ലഹരി മാഫിയയുടെ സാന്നിധ്യമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്.



