കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ ഒരേ ദിവസം തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതികൾ കാണാതായതും വീടുവിട്ടതുമായ സംഭവങ്ങൾ ചർച്ചയാകുന്നു. ഭർതൃമതികളടക്കം മൂന്ന് യുവതികൾ വ്യത്യസ്ത സാഹചര്യങ്ങളിൽ വീടുവിട്ടതായോ കാണാതായതായോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് ജില്ലയിൽ ഇത്രയും സംഭവങ്ങൾ ഒരേ ദിവസം റിപ്പോർട്ട് ചെയ്യുന്നത് അപൂർവമാണെന്നാണ് നാട്ടുകാർ പറയുന്നത്.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പന്നിത്തടം സ്വദേശിനിയായ 20-കാരി അർച്ചനയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായെന്നാണ് പരാതി. തിരുവനന്തപുരത്തേക്ക് പോകുന്നതിനായി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറ്റിവിട്ട യുവതി പിന്നീട് ബന്ധപ്പെടാനാകാതെ വന്നതോടെയാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഒരു യുവാവിനൊപ്പം പോയിരിക്കാമെന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം, വെള്ളരിക്കുണ്ട് പരിധിയിലെ പരപ്പ ഞ്ചാലിൽ നിന്ന് 35-കാരിയായ ഭർതൃമതിയും വീടുവിട്ടു. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് രണ്ട് വർഷത്തിന് ശേഷം നാട്ടിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് യുവതി രണ്ട് മക്കളെ വീട്ടിലാക്കി പോയതെന്നാണ് വിവരം. പെയിന്റിംഗ് ജോലിക്കെത്തിയ ഇതരമതസ്ഥനായ യുവാവിനൊപ്പമാണ് ഇവർ പോയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റൊരു സംഭവം കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കയ്യാർ സുബ്ബയ്യക്കട്ട സ്വദേശിനിയായ ഫാത്തിമത്ത് സുഹറ (27) ജൂൺ 2-ന് രാവിലെ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശേഷം തിരിച്ചെത്തിയിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് യുവതികൾ കാണാതായതും വീടുവിട്ടതുമായ സംഭവങ്ങൾ ചർച്ചകളിലും നിറഞ്ഞുനിൽക്കുകയാണ്. 2021-ൽ സമാന രീതിയിൽ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് നാല് പേർ വീടുവിട്ട സംഭവമാണ് ഇതിന് മുമ്പ് വലിയ ചർച്ചയായത്. അതിന് ശേഷം ഇത്രയും ഒളിച്ചോട്ട സംഭവങ്ങൾ ഒരേ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ് . പോലീസ് വിവിധ പരാതികളിൽ അന്വേഷണം തുടരുകയാണെന്നും കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു



