കണ്ണൂർ: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി Pinarayi Vijayanയുടെ കുടുംബത്തെയും അടുത്ത ബന്ധുക്കളെയും കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ വ്യാപക പരിശോധനകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വീണ വിജയന്റെ മൊഴി തിരുവനന്തപുരത്തെ വീട്ടിലെത്തി ഇഡി രേഖപ്പെടുത്തി. അതേസമയം പിണറായി വിജയൻ ഉണ്ടായിരുന്ന വാടകവീട്ടിലും കണ്ണൂരിലെ കുടുംബവീട്ടിലും, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും, മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ കോഴിക്കോട്ടെ വസതിയിലും ഉൾപ്പെടെ പത്ത് ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീട്ടിലെത്തിയെന്ന വിവരം പുറത്തുവന്നതോടെ സിപിഎം പ്രവർത്തകരും അനുഭാവികളും വൻ തോതിൽ വീടിന് മുന്നിലേക്ക് തടിച്ചുകൂടി. “ഇഡി വേട്ടയാടൽ അവസാനിപ്പിക്കണം”, “രാഷ്ട്രീയ പ്രതികാരം അനുവദിക്കില്ല” തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം നടന്നത്. സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വിഷയത്തെ ചുറ്റിപ്പറ്റി കടുത്ത രാഷ്ട്രീയ ചർച്ചകൾ തുടരുകയാണ്.
സംഭവത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി(M. A. Baby) രംഗത്തെത്തി. രാഷ്ട്രീയമായി എതിരാളികളെ ലക്ഷ്യമിട്ടുള്ള “ഹീനമായ ആക്രമണമാണ്” ഇപ്പോഴത്തെ നടപടിയെന്ന് എം എ ബേബി ആരോപിച്ചു. വീണ വിജയൻ അന്വേഷണത്തോട് പൂർണമായും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും, ചോദ്യം ചെയ്യലിന് ഹാജരായി എല്ലാ ചോദ്യങ്ങൾക്കും വിശദമായ മറുപടികൾ നൽകിയതായും അദ്ദേഹം പറഞ്ഞു.
“വീണയുടെ വിശദീകരണങ്ങളും നിലപാടുകളും തള്ളിക്കളഞ്ഞ് മുൻകൂട്ടി തീരുമാനിച്ച രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. ഗൂഢമായ ഈ രാഷ്ട്രീയം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും,” എന്നായിരുന്നു എം എ ബേബിയുടെ പ്രതികരണം.
അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണ് നിലവിൽ ഭരണത്തിൽ. ഭരണകക്ഷി നേതാക്കൾ അന്വേഷണം നിയമപരമായി മുന്നോട്ടുപോകട്ടെയെന്ന നിലപാട് സ്വീകരിക്കുമ്പോൾ, സിപിഎം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ സമ്മർദ്ദമാണിതെന്നാണ് ആരോപിക്കുന്നത്. മാസപ്പടി കേസ് വീണ്ടും കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഏറ്റുമുട്ടലുകളിലൊന്നായി മാറിയിരിക്കുകയാണ്.



