കണ്ണിലെ ഒരു പെൻസിൽക്കുത്ത്… മകന്റെ കണ്ണീരിനേക്കാൾ വേദനിപ്പിച്ചത് സ്കൂളിന്റെ മൗനം മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും രക്ഷിതാക്കളെ അറിയിച്ചില്ല; എൽ.കെ.ജി വിദ്യാർത്ഥിയുടെ കാഴ്ച രക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒരു കുടുംബം
ഉപ്പള: സ്കൂൾ എന്നത് ഓരോ രക്ഷിതാവും തന്റെ കുഞ്ഞിനെ വിശ്വാസത്തോടെ ഏൽപ്പിക്കുന്ന ഇടമാണ്. അവിടെ സംഭവിക്കുന്ന ഓരോ ചെറിയ അപകടവും പോലും അധ്യാപകരുടെ ശ്രദ്ധയിലും ഉത്തരവാദിത്തത്തിലും വരേണ്ടതാണ്. എന്നാൽ ഉപ്പളയിലെ ഐല ബോവിസ് സ്കൂളിൽ നടന്ന സംഭവം ആ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ്.
ഉപ്പള ബപ്പായി തൊട്ടിയിലെ അസീസിന്റെ മകൻ അദ്‌നാൻ, എൽ.കെ.ജി വിദ്യാർത്ഥി. കളിയും ചിരിയും നിറഞ്ഞിരിക്കേണ്ട പ്രായത്തിൽ, ജീവിതകാലം മുഴുവൻ മറക്കാനാകാത്ത വേദനയാണ് ആ കുഞ്ഞ് ഇപ്പോൾ അനുഭവിക്കുന്നത്.
കുട്ടികൾ തമ്മിലുണ്ടായ ചെറിയ തർക്കത്തിനിടെയാണ് മറ്റൊരു വിദ്യാർത്ഥി പെൻസിൽ കൊണ്ട് അദ്‌നാന്റെ കണ്ണിൽ കുത്തിയത്. കളിക്കിടയിൽ ഇത്തരത്തിലുള്ള തർക്കങ്ങൾ ഉണ്ടാകാം. എന്നാൽ അപകടം സംഭവിച്ച നിമിഷം മുതൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉത്തരവാദിത്തവും നിലവാരവും നിർണയിക്കുന്നത്.

ഉച്ചയ്ക്ക് ഏകദേശം മൂന്ന് മണിയോടെ കണ്ണിന് പരിക്കേറ്റിട്ടും, സ്കൂൾ അധികൃതരോ അധ്യാപകരോ രക്ഷിതാക്കളെ ഉടൻ വിവരം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്കൂൾ വിട്ട് വീട്ടിലെത്തിയ അദ്‌നാൻ വേദന സഹിക്കവയ്യാതെ നിർത്താത്ത കരഞ്ഞുകൊണ്ടിരുന്നപ്പോഴാണ് രക്ഷിതാക്കൾ വിവരമറിയുന്നത് .
ആദ്യം കുട്ടിയെ മംഗളൂരുവിലെ ഫാദർ മുള്ളർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ അടിയന്തര ചികിത്സ ആരംഭിച്ചു. രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും, ലഭിച്ച മെഡിക്കൽ റിപ്പോർട്ടുകൾ കുടുംബത്തിന് ആശ്വാസം പകരുന്നതായിരുന്നില്ല. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ കുട്ടിയെ ഉടൻ കോയമ്പത്തൂരിലെ
ഒരുപക്ഷേ സംഭവം നടന്നപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ കണ്ണിനു ചുറ്റും രക്തം കട്ടപിടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നു ,ഇത്തരമൊരു സാഹചര്യത്തിൽ കണ്ണിന്റെ ചികിത്സ വൈകുന്നത് കാഴ്ചയെ വരെ ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധർ നിരന്തരം ചൂണ്ടിക്കാണിക്കാറുണ്ട്.
അധ്യാപകർ പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നവർ മാത്രമല്ല, കുട്ടികളുടെ സുരക്ഷയുടെ ആദ്യ കാവൽക്കാരുമാണ്. അപകടം സംഭവിച്ചാൽ അതിന്റെ ഗൗരവം മനസ്സിലാക്കി ഉടൻ രക്ഷിതാക്കളെ അറിയിക്കുക എന്നത് ഒരു ഔപചാരിക നടപടിയല്ല; അത് ഒരു അടിസ്ഥാന ഉത്തരവാദിത്തമാണ്.



