കാസർഗോഡ് ജില്ലയെ ഞെട്ടിച്ച വൻ കണ്ടെത്തൽ; മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ‘കൂൾ ലിപ്’ നിർമ്മാണ കേന്ദ്രം പിടികൂടി, 15,000 പാക്കറ്റുകൾ പിടിച്ചെടുത്തു
കാസർകോട്: കാസർഗോഡ് ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന മാത്രമല്ല, അവയുടെ നിർമ്മാണവും രഹസ്യമായി നടന്നിരുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡിലൂടെ പുറത്തുവന്നിരിക്കുന്നത്. മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബാര ഗ്രാമത്തിൽ ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന വാടക കെട്ടിടത്തിലാണ് വൻതോതിൽ ‘കൂൾ ലിപ്’ ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ നിർമ്മാണം നടന്നിരുന്നതായി പോലീസ് കണ്ടെത്തിയത്.
കേരള സർക്കാരിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ’ ഭാഗമായി മേൽപറമ്പ് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് നിർമ്മാണ കേന്ദ്രം പിടിയിലായത്. “QURAISHI XPRESS” എന്ന ബോർഡ് സ്ഥാപിച്ചിരുന്ന വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റിൽ നിന്ന് വിൽപ്പനയ്ക്കായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 15,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, പുകയില ശേഖരം, വ്യാജ ബ്രാൻഡ് കവറുകൾ, പാക്കിംഗ് സാമഗ്രികൾ, പാക്കിംഗ് മെഷീനുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ചൂരി കലിയങ്ങാട് റോഡ് സ്വദേശി ജാഫർ ഷെരീഫ് സി.എം. (34), നീർച്ചാൽ ഗോലിയടുക്ക ഹൗസിൽ മുഹമ്മദ് ഹാരിഷ് (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തിനുള്ളിലെ പ്രത്യേക മുറിയിൽ മെഷീനുകൾ ഉപയോഗിച്ച് പുകയില ഉൽപ്പന്നങ്ങൾ ചെറിയ പാക്കറ്റുകളിലാക്കി വിപണിയിലേക്ക് വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളാണ് നടന്നിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
23 ജൂൺ 2026 വൈകുന്നേരം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം കെട്ടിടത്തിന്റെ ഷട്ടർ തുറന്നുകിടക്കുന്നതും അകത്ത് നിന്ന് ശക്തമായ പുകയില ഗന്ധം ഉയരുന്നതും ശ്രദ്ധിച്ചു. പോലീസ് സമീപിക്കുന്നതുകണ്ട പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കാസർഗോഡ് ജില്ലയിൽ തന്നെ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന കണ്ടെത്തൽ കേസിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. വിപണിയിൽ വ്യാപകമായി പ്രചരിക്കുന്ന ‘കൂൾ ലിപ്’ പോലുള്ള ഉൽപ്പന്നങ്ങൾ ജില്ലയ്ക്കുള്ളിൽ തന്നെ നിർമ്മിക്കപ്പെട്ടിരുന്നുവെന്ന സൂചനയാണ് ഈ റെയ്ഡ് നൽകുന്നത്.
മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 286/2026 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേൽപറമ്പ് എസ്.ഐ. അഖിൽ ടി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. അന്വേഷണം തുടരുകയാണ്.



