നാടിനെ നടുക്കി ആ വേർപാട്: പ്രമാദമായ കേസുകൾ തെളിയിച്ച റിട്ട. എസ്.ഐ ധൻരാജ് ജീവനൊടുക്കിയ നിലയിൽ
കാസർഗോഡ്: നാടിന്റെ ക്രമസമാധാനത്തിനായി ജീവിതത്തിന്റെ നല്ലൊരു പങ്കും സമർപ്പിച്ച, പ്രമാദമായ നിരവധി കേസുകളുടെ ചുരുളഴിച്ച മിടുക്കനായ കുറ്റാന്വേഷകൻ ഒടുവിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി. കാസർഗോഡ് ക്രൈംബ്രാഞ്ചിൽ നിന്ന് വിരമിച്ച റിട്ട. എസ്.ഐ ധൻരാജിനെ (65) പാറക്കട്ടയിലെ സ്വകാര്യ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ സ്വദേശിയായ മുരളീധരന്റെ മകനാണ് ധൻരാജ്. കാസർഗോഡ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച കാലയളവിൽ തികഞ്ഞ പ്രതിബദ്ധതയും കുറ്റാന്വേഷണ മികവും തെളിയിച്ച അദ്ദേഹം, സഹപ്രവർത്തകർക്കും നാട്ടുകാർക്കും എന്നും പ്രിയപ്പെട്ടവനായിരുന്നു.
സർവീസിൽ നിന്ന് വിരമിച്ച ശേഷവും വിശ്രമിക്കാൻ തയ്യാറാകാതിരുന്ന അദ്ദേഹം ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങളാൽ രണ്ട് മാസം മുമ്പാണ് ജോലിയിൽ നിന്ന് മാറിനിന്നത്.
അനേകം മനുഷ്യർക്ക് നീതി ഉറപ്പാക്കാൻ മുന്നിൽ നിന്ന ഒരു വ്യക്തിത്വത്തിന് ഒടുവിൽ ഇത്തരമൊരു ദാരുണമായ വിടവാങ്ങലുണ്ടായത് ആർക്കും വിശ്വസിക്കാനാകുന്നില്ല. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.
സഹപ്രവർത്തകരെയോ നാടിനെയോ അറിയിക്കാതെയുള്ള ഈ മടക്കം ഓരോ പ്രിയപ്പെട്ടവരുടെയും ഉള്ളിൽ വലിയൊരു ചോദ്യചിഹ്നവും വേദനയും മാത്രമാണ് ബാക്കിയാക്കുന്നത്.
പ്രണാമം…



