“പറ്റുമെങ്കിൽ പിടിക്കൂ…” പൊലീസിന് വെല്ലുവിളിയുമായി അർജുൻ ആയങ്കി; കീഴടങ്ങില്ലെന്ന് പ്രഖ്യാപനം, അറസ്റ്റ് നീക്കങ്ങൾ ശക്തമാക്കി പോലീസ്
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പുതിയ ഭീഷണി സന്ദേശം; ‘ജാമ്യം കിട്ടിയിട്ടേ പുറത്തിറങ്ങൂ’, ‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’ എന്ന വെല്ലുവിളിയുമായി അർജുൻ ആയങ്കി
കൊച്ചി: കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് രംഗത്ത്. “പറ്റുമെങ്കിൽ കണ്ടുപിടിക്കൂ… ഇനി കീഴടങ്ങില്ല, ജാമ്യം കിട്ടിയിട്ടേ പുറത്തിറങ്ങൂ” എന്ന നിലപാടാണ് അർജുൻ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയുണ്ടായ ഈ പ്രതികരണം കേസിന് കൂടുതൽ ഗൗരവം നൽകുകയാണ്.
ആദ്യം കീഴടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് പറഞ്ഞ അർജുൻ, പിന്നീട് തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചു. ഹൈക്കോടതിയിൽ ഹാജരായി നിയമനടപടികൾ നേരിടാനായിരുന്നു ഉദ്ദേശമെന്നും, എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇനി ജാമ്യം നേടിയ ശേഷമേ പുറത്തുവരൂ എന്നും അർജുൻ വ്യക്തമാക്കി.

ഇതിനൊപ്പം പൊലീസിന് നേരെ കടുത്ത വെല്ലുവിളിയും അദ്ദേഹം ഉയർത്തി. “കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും. ഒരുപാട് പൊലീസുകാരെ ഞാൻ കണ്ടിട്ടുണ്ട്” എന്ന പരാമർശവും അർജുൻ നടത്തിയിട്ടുണ്ട്. ഊന്നുകൽ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോതമംഗലം എസ്.എച്ച്.ഒയെ ലക്ഷ്യമിട്ട് സമൂഹമാധ്യമത്തിലൂടെ ഭീഷണി സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഈ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കേസ് അതീവ ഗൗരവമുള്ളതാണെന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ മേയ് മാസത്തിൽ സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ, സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ എത്തിയിരുന്ന അർജുൻ ആയങ്കിയെയും മറ്റ് ആറു പേരെയും കോതമംഗലം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു.21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അർജുൻ, പിന്നീട് ഫേസ്ബുക്കിലൂടെ കോതമംഗലം എസ്.എച്ച്.ഒയെ ലക്ഷ്യമിട്ട് കടുത്ത ഭീഷണി സന്ദേശം പങ്കുവെച്ചു. “പെൻഷൻ വാങ്ങി ശിഷ്ടകാലം ജീവിക്കാൻ അനുവദിക്കില്ല” എന്നായിരുന്നു കുറിപ്പിലെ പരാമർശം. ഇതിനെ തുടർന്നാണ് ഊന്നുകൽ പൊലീസ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്തത്.
അർജുൻ ആയങ്കി പുറത്തുണ്ടെങ്കിൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.തുടർന്ന് അർജുനെ ഉടൻ അറസ്റ്റ് ചെയ്യാൻ ഊന്നുകൽ സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കി. ഇതിനിടെ താൻ കീഴടങ്ങാമെന്ന് സി.ഐക്ക് സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ പിന്നീട് നിലപാട് മാറ്റി, സുഹൃത്തുക്കളെ വേട്ടയാടുകയാണെന്ന് ആരോപിച്ച് വീണ്ടും പൊലീസിനെ വെല്ലുവിളിക്കുന്ന സന്ദേശമാണ് അർജുൻ പുറത്തുവിട്ടത്.അർജുൻ ആയങ്കിക്കായി വ്യാപകമായ തിരച്ചിൽ തുടരുകയാണെന്നും, പ്രതിയെ വൈകാതെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ഊന്നുകൽ പൊലീസ് അറിയിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണവും കേസിന്റെ ഗൗരവവും കണക്കിലെടുത്ത് അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് അന്വേഷണസംഘം.



