മാസങ്ങളായി വ്യാജ പ്രൊഫൈലുകൾ വഴി അപവാദ പ്രചാരണമെന്ന് പരാതി; മുൻ കൗൺസിലറുടെ ആരോപണത്തെ തുടർന്ന് പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും ചർച്ചകൾ ശക്തം
കാസർകോട്:
സോഷ്യൽ മീഡിയ വഴി സംഘടിതമായി വ്യക്തിഹത്യ നടത്തുകയും പൊതുസമൂഹത്തിൽ അപമാനിക്കാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കഴിഞ്ഞ ഒരു മാസത്തിലേറെയായി വ്യാജ ഓൺലൈൻ പ്രൊഫൈലുകൾ ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നതായും, പൊതുജീവിതത്തിൽ കളങ്കം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തനിക്കെതിരെ വ്യക്തിവൈരാഗ്യം പുലർത്തുന്ന ചിലരുടെ നേതൃത്വത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരമായ അപകീർത്തിപ്പെടുത്തൽ നടക്കുന്നതെന്നും, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
അതേസമയം, കാസർകോട് നഗരസഭയിലെ മുൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും വനിതാ നേതാവുമായിരുന്ന ഒരാളുടെ പരാതിയെ തുടർന്നാണ് ജില്ലാ സെക്രട്ടറിയെതിരായ ആരോപണങ്ങൾ പൊതുചർച്ചയായത്. മുൻസിപ്പൽ മുസ്ലിം ലീഗിന് നൽകിയ പരാതി പിന്നീട് ജില്ലാ നേതൃത്വത്തിനും കൈമാറിയിരുന്നു. എന്നാൽ വിഷയത്തിൽ വ്യക്തമായ തുടർനടപടികൾ ഉണ്ടായില്ലെന്ന സാഹചര്യത്തിലാണ് പരാതിയുടെ പകർപ്പുകൾ അജ്ഞാത കേന്ദ്രത്തിൽ നിന്ന് മാധ്യമങ്ങൾക്കും പൊതുപ്രവർത്തകർക്കും ലഭ്യമായതെന്നാണ് വിവരം.

പരാതിക്കാരിയായ വനിതാ നേതാവ് കത്ത് തന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. പരാതിയിൽ പരാമർശിക്കുന്ന സംഭവം വർഷങ്ങൾക്കുമുമ്പ് നടന്നതാണെന്ന സൂചനകളുണ്ടെങ്കിലും, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന നിലപാടിലാണ് എ. അബ്ദുൽ റഹ്മാൻ.
സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി തലത്തിൽ അന്വേഷണം നടന്നതായും സൂചനയുണ്ടെങ്കിലും അന്വേഷണ ഫലങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരോപണങ്ങൾ വ്യാജമാണെങ്കിൽ പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും പൊതുസമൂഹത്തിൽ ഉയരുന്നുണ്ട്. മറുവശത്ത്, ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ലീഗ് വൃത്തങ്ങൾ പറയുന്നത്.
ഇതിനിടെ, ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാകുന്നതിനിടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന ആവശ്യവും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.



