തൊടുപുഴ: പകൽ മുഴുവൻ നാടുനീളെ ലഹരിവിരുദ്ധ ബാനറും പിടിച്ച് ആഹ്വാനം നടത്തുക, രാത്രിയാകുമ്പോൾ ഇടവെട്ടിയിലെ വിജനമായ വഴിയിൽ ഓട്ടോയും കാറും നിർത്തി ‘പക്കാ സാധനം’ കൈമാറുക, തൊടുപുഴയിൽ പോലീസിന്റെ ലഹരിവേട്ട നടന്നപ്പോൾ ഡിവൈഎഫ്ഐ(DYFI) നേതാവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായ വിവരം പുറത്തുവന്നതോടെ നാടൊട്ടാകെ മൂക്കത്ത് വിരൽ വെച്ചുപോയി.

പിടിയിലായത് മറ്റാരുമല്ല, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരരംഗത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവ് ടി. എസ്. ഷിയാസും കൂട്ടാളികളുമാണ്. സഖാവിന്റെ ഇലക്ഷൻ പ്രചാരണത്തിന് അന്നത്തെ പാർട്ടി പ്രമുഖരും മുൻനിര നേതാക്കളുമൊക്കെ ഓടിയെത്തി “എല്ലാവരും ഈ നല്ല ചെറുപ്പക്കാരന് വോട്ട് ചെയ്യണം” എന്ന് നെഞ്ചുരുക്കി അഭ്യർത്ഥിച്ചതൊക്കെ നാട്ടുകാർ ഇന്നലെ നടന്നപോലെ ഓർക്കുന്നുണ്ട്. അന്നത്തെ ആ സ്ഥാനാർത്ഥിയാണ് ഇപ്പോൾ 18.18 ഗ്രാം എംഡി എം എ(MDMA) യും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പുലർച്ചെ മൂന്നരയ്ക്ക് പോലീസിന്റെ കയ്യിൽ കുടുങ്ങി അറസ്റ്റിലായത്.

നാട്ടിൽ ലഹരിവിരുദ്ധ സമരം, കയ്യിൽ
ഹൈബ്രിഡ് കഞ്ചാവ്.
നാട്ടിൽ ലഹരിക്കെതിരെ ജാഥകൾ നയിക്കാനും “ലഹരി നാടിന് ആപത്ത്” എന്ന വലിയ ബാനറുകൾ ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മുന്നിൽ ഈ നേതാവുണ്ടായിരുന്നു. എന്നാൽ ‘പകൽ മാന്യത, രാത്രി ഡീലിങ്’ എന്ന ലൈനിലാണ് കാര്യങ്ങളുടെ പോക്കെന്ന് പോലീസ് കണ്ടെത്തി. കൂട്ടിന് ആഷിക്, നിഹാൻ, പിന്നെ ഒരാഴ്ച മുൻപ് ലഹരിയുമായി പിടിയിലായി സ്റ്റേഷൻ ജാമ്യത്തിലിറങ്ങിയ അർഷിദ് എന്നിവരുമുണ്ടായിരുന്നു.
കൈമാറ്റത്തിനായി ഉപയോഗിച്ച കാറും ഓട്ടോറിക്ഷയും പോലീസ് കൃത്യമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായ സംഭവം വൻ വാർത്തയായതോടെ പതിവുപോലെ “മൂപ്പർക്ക് ഇപ്പോൾ പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലേ… അയാളെ കഴിഞ്ഞ കലണ്ടർ വർഷത്തിൽ തന്നെ പുറത്താക്കിയതാണ്” എന്ന ന്യായീകരണങ്ങളും അണിയറയിൽ തയ്യാറാകുന്നുണ്ടത്രേ. ലഹരിവിരുദ്ധ പ്രസംഗങ്ങൾ കേട്ട് വിശ്വസിച്ച പാവം നാട്ടുകാരാണ് ഇപ്പോൾ തലയിൽ കൈവെച്ചിരിക്കുന്നത്. എന്തായാലും ലഹരിയെക്കാൾ രാഷ്ട്രീയം പ്രാധാന്യം കാണുന്നവർക്ക് ചെന്താര യൂത്ത് കോൺഗ്രസ് നേതാവ് പിടികൂടിയ സംഭവത്തിന് സമം ചേർക്കാൻ പ്രതിപക്ഷത്തിന്റെ ഒരു ഇര കൂടി കിട്ടിയിരിക്കുകയാണ്.

Election time poster 2



