വന്ദേമാതരത്തിൽ ‘വ്യത്യസ്ത’ വഴിയിലൂടെ മംഗൽപാടി ആറാം വാർഡ്; അംഗൻവാടിയിൽ പൂർണമായ ആലാപനം, നേതൃത്വം മുസ്ലിം ലീഗ് വാർഡ് അംഗത്തിന്
കാസർകോട്: വന്ദേമാതരം പാടണോ, പാടേണ്ടയോ എന്ന ചർച്ചകൾ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ ചൂടുപിടിക്കുമ്പോൾ, അതിൽനിന്നെല്ലാം മാറിനിന്ന് ദേശീയഗീതം പൂർണമായി ആലപിച്ച് ശ്രദ്ധ നേടുകയാണ് മംഗൽപാടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ അംഗൻവാടികൾ.

മുസ്ലിം ലീഗ് വാർഡ് അംഗം റഹിയാന അബൂബക്കർ തൽവാറിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രണ്ട് അംഗൻവാടികളിലും വന്ദേമാതരം പൂർണമായി ആലപിച്ചത്. രാഷ്ട്രീയ ചർച്ചകളിൽ ഏറെ വിവാദമായ ‘വന്ദേമാതരം’ ഇത്തവണ അംഗൻവാടികളുടെ മുറ്റത്തും മുഴങ്ങിയതോടെ പരിപാടിക്ക് ചെറിയൊരു കൗതുകവും ലഭിച്ചു.
ആറാം വാർഡിലെ രണ്ട് അംഗൻവാടികളിലായാണ് പരിപാടി നടന്നത്. താൽക്കാലിക സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു അംഗൻവാടിയിൽ നേരിട്ട് പൂർണമായും വന്ദേമാതരം ആലപിച്ചപ്പോൾ, മറ്റൊരു അംഗൻവാടിയിൽ റെക്കോർഡ് ചെയ്ത ദേശീയ ഗീതം കേൾപ്പിക്കുകയായിരുന്നു. രണ്ടു പരിപാടികളിലും എല്ലാ രീതിയിലുള്ള പ്രോട്ടോകോൾ പാലിക്കപ്പെട്ടിട്ടുണ്ട്.
മുസ്ലിം ലീഗ് പ്രവർത്തകരുടെ പൂർണ പിന്തുണയോടെയും ആദരവോടെയുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ദേശീയഗാനത്തിനൊപ്പം ദേശീയഗീതത്തിനും അർഹിക്കുന്ന പ്രാധാന്യം നൽകണമെന്ന നിലപാടാണ് പരിപാടിയിലൂടെ മുന്നോട്ടുവച്ചതെന്ന് പരിപാടിയിൽ പങ്കുവെച്ച ചിലർ പറയുന്നത്.
ഇതിനിടെ, അംഗൻവാടിയിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ തിങ്കളാഴ്ച ഉച്ചയോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം ചർച്ചയാകുകയും ചെയ്തു. വിവാദങ്ങൾക്കിടയിലും ദേശീയഗീതത്തെ ആദരവോടെ സമീപിക്കുകയാണ് ചെയ്തതെന്ന നിലപാടുമായി ഇവർക്ക് പിന്തുണയും ഏറുകയാണ്.
വാർഡിലെ പരമാവധി ആളുകളെയും, പ്രത്യേകിച്ച് വിവിധ മതവിശ്വാസികളെയും സ്വാതന്ത്ര്യദിനാഘോഷത്തിൽ ഒരുമിച്ച് പങ്കെടുപ്പിക്കാനായതും പരിപാടിയുടെ പ്രത്യേകതയായി. ഒടുവിൽ, രാഷ്ട്രീയത്തിലെ ‘വന്ദേമാതരം’ ചർച്ചകൾക്കിടയിൽ അംഗൻവാടിയിൽ കുട്ടികളോടൊപ്പം പൂർണമായ ഗീതം ആലപിച്ച ആറാം വാർഡ്—വിവാദത്തിൽ നിന്ന് മാറി പാട്ടിലൂടെ ഒരു സന്ദേശം നൽകുകയായിരുന്നുവെന്നും,വന്ദേമാതരം സംബന്ധിച്ച രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് അപ്പുറം, ദേശീയബോധവും ഐക്യവും മുൻനിർത്തിയുള്ള ആഘോഷമായാണ് പരിപാടിയെ പിന്തുണയ്ക്കുന്നവർ വിലയിരുത്തുന്നത്.



