ചന്തേര : കണ്ടാൽ സിനിമയിലെ നായകന്മാരെപ്പോലെയുള്ള രണ്ട് ചെറുപ്പക്കാർ. ഒരാൾ നീലേശ്വരം കോട്ടപ്പുറം സ്വദേശി റംഷാദ്, മറ്റേയാൾ കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശി ആഷിക്. ജിമ്മിലൊക്കെ പോയി ശരീരം സംരക്ഷിച്ച്, നല്ല വൃത്തിയായി നടന്നിരുന്ന ചെറുപ്പക്കാർ. വഴിയിൽ കണ്ടാൽ ഏത് പെൺകുട്ടിയും ഒന്നു നോക്കിപ്പോകുന്ന ലുക്ക്!
പക്ഷേ, പുറമെയുള്ള ഈ ‘ഹീറോ’ ലുക്കിന് പിന്നിൽ ഭയങ്കരമായൊരു വില്ലൻ ഒളിച്ചിരിപ്പുണ്ടായിരുന്നു,മറ്റാരുമല്ല, സാക്ഷാൽ എം ഡി എം എ (MDMA) എന്ന ‘കല്ല്’.

എങ്ങനെയൊക്കെ ജീവിക്കേണ്ടവരായിരുന്നു അവർ! നല്ല രീതിയിൽ അധ്വാനിച്ച്, ആരോഗ്യം സംരക്ഷിച്ച്, നാട്ടുകാരുടെ കൈയടി വാങ്ങി ജീവിക്കേണ്ട പ്രായം. എന്നാൽ, എവിടെയോ വെച്ച് ലഹരിയുടെ മായാലോകം അവരെ കൈവീശി വിളിച്ചു. “ഒറ്റത്തവണ, ജസ്റ്റ് ഒരു ത്രില്ലിന്…” എന്ന് കരുതി തുടങ്ങിയതാകാം. പക്ഷേ പതിയെപ്പതിയെ അവരറിയാതെ തന്നെ ആ മാരകവിഷത്തിന്റെ അടിമകളായി അവർ മാറി.
പകൽസമയങ്ങളിൽ നല്ല പിള്ളച്ചമഞ്ഞ് നടന്ന ഇവർ, രാത്രിയായാൽ ലഹരി ഇടപാടുകാരുടെ കണ്ണികളായി മാറി. സ്വന്തം ആരോഗ്യം നശിക്കുന്നതോ, ജീവിതം കൈവിട്ടുപോകുന്നതോ അവർ അറിഞ്ഞില്ല. ലഹരി തലയ്ക്ക് പിടിച്ചതോടെ നാളെയെക്കുറിച്ചുള്ള ചിന്തകൾ ഇല്ലാതായി.
വ്യാഴാഴ്ച രാത്രി കൃത്യം 11 മണിക്ക് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ അച്ചാംതുരുത്തിയിൽ ആരും കാണാതെ, അതീവ രഹസ്യമായി 0.50 ഗ്രാം എം ഡി എം എ കൈമാറാൻ നിൽക്കുകയായിരുന്നു നമ്മുടെ സുന്ദരന്മാർ. തങ്ങളെ പിടിക്കാൻ ആർക്കും കഴിയില്ലെന്ന അഹങ്കാരത്തിലായിരുന്നു അവർ. എന്നാൽ, അവർക്ക് നേരെ വീശിയടിക്കാൻ പോകുന്ന കൊടുങ്കാറ്റിനെക്കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നില്ല!
മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാൻ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തുഫാൻ’ (Operation Toofan) ഇവർ അർഹിക്കുന്ന ഗൗരവം നൽകിയിരുന്നില്ല ,ക. ചന്തേര സ്റ്റേഷൻ ഹൗസ് ഓഫീസർ ഷീജു എം.വി.യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അജ്മലും സംഘവും ഇരുളിൽ ഇവരെ പിടികൂടാൻ പതിയിരിപ്പുണ്ടായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രഭേഷ് കുമാർ, രഞ്ജിത്ത് മൂത്തേടത്ത്, സുനിൽ കുമാർ, വേണുഗോപാലൻ, നരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘം തക്കം പാർത്തു നിന്നു. കല്ലുമായി എത്തിയ ഉടനെ തന്നെ പോലീസ് സംഘം ചെറുപ്പക്കാരെ വളഞ്ഞു, സിനിമയെ വെല്ലുന്ന അതിസാഹസികമായ രംഗങ്ങൾക്കൊടുവിൽ രണ്ട് പേരെയും പോലീസ് തളച്ചു. അവരുടെ പക്കൽ നിന്നും മാരക മയക്കുമരുന്ന് പിടിച്ചെടുത്തു. അറസ്റ്റിന് ശേഷം നിയമപരമായ നടപടികൾ പൂർത്തിയാക്കി ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കാരണം ഇവിടെ കയ്യിൽ നിന്നും പിടിച്ചത് ചെറിയ അളവായിരുന്നു എങ്കിലും, നേരം പുലർന്നപ്പോൾ നാട്ടുകാർ അറിഞ്ഞത് ഈ ‘സുന്ദരന്മാരുടെ’ യഥാർത്ഥ മുഖമാണ്. നാടുമുഴുവൻ വാർത്ത പരന്നു. ചങ്ങാതിമാരും നാട്ടുകാരും പരിഹാസത്തോടെയും സങ്കടത്തോടെയും തലയിൽ കൈവെച്ചു: “കണ്ടാൽ എത്ര നല്ല ചെറുപ്പക്കാരായിരുന്നു, അവസാനം ജീവിതം കോഞ്ഞാട്ടയാക്കി തീർത്തല്ലോ!”ജാമ്യം വേണ്ടിയിരുന്നില്ല എന്നായിരിക്കും ഇതൊക്കെ വായിക്കുമ്പോൾ അവർ ചിന്തിക്കുന്നത് .
ചന്തേര പോലീസ് മയക്കുമരുന്ന് ലോബികൾക്കെതിരെ ഇനിയും ശക്തമായ നടപടികൾ തുടരും. പൊതുജനങ്ങൾക്ക് ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചന്തേര പോലീസിനെ വിവരം അറിയിക്കാനും പോലീസ് അഭ്യർത്ഥിച്ചു .



