ഖത്തർ KMCC-യിൽ 10 കോടിയുടെ ‘രഹസ്യ അറ’ കവർച്ച: ‘പണം തട്ടിയത് വൻകിട ബിസിനസുകളിലേക്ക് മാറ്റിയ നേതാക്കൾ ആണെന്നും കള്ളൻ കപ്പലിൽ തന്നെ എന്ന് പ്രവർത്തകർ . 44,000 അണികളുടെ വരിസംഖ്യ മുക്കിയെന്ന ആരോപണത്തിൽ നേതൃത്വത്തിനെതിരെ വൻ പൊട്ടിത്തെറി, വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
ദോഹ / തുമാമ: ഖത്തർ തുമാമയിലെ കെ.എം.സി.സി (KMCC) ആസ്ഥാനത്ത് നടന്ന പത്ത് കോടി രൂപയുടെ ദുരൂഹ കവർച്ചയുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ ആഭ്യന്തര തർക്കങ്ങളും പൊട്ടിത്തെറിയും രൂക്ഷമാകുന്നു. നാളുകളായി പുകയുന്ന വിവാദത്തിൽ നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാധാരണ പ്രവർത്തകർ ചേരിതിരിഞ്ഞ് പരസ്യമായി രംഗത്തെത്തിയതോടെ സംഘടന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്.
പ്രവാസികളുടെ ചോരനീരായ കോടികൾ എവിടെപ്പോയി?
50 വർഷത്തോളമായി ഖത്തറിൽ പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിക്ക് 44,000-ത്തോളം അംഗങ്ങളും 15 സബ് കമ്മിറ്റികളുമാണുള്ളത്. പ്രവാസികളിൽ നിന്നുള്ള മാസവരിസംഖ്യയിലൂടെ മാത്രം പ്രതിമാസം കോടിക്കണക്കിന് രൂപയാണ് സംഘടനയുടെ ഫണ്ടിലേക്ക് എത്തുന്നത്. നാട്ടിലേക്ക് മടങ്ങുമ്പോഴോ അപകടങ്ങൾ സംഭവിക്കുമ്പോഴോ ഉള്ള അത്യാവശ്യ സഹായം മുന്നിൽക്കണ്ടാണ് സാധാരണ തൊഴിലാളികൾ തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്ന് കൃത്യമായി വരിസംഖ്യ നൽകുന്നത്. “ഒരു മാസം വരിസംഖ്യ അടക്കാൻ വൈകിയാൽ നൂറു തവണ ഫോൺ വിളിക്കുന്ന നേതാക്കൾ, പത്തുകോടി രൂപ നഷ്ടപ്പെട്ടിട്ടും മാസങ്ങളായി വായ തുറക്കാത്തത് എന്തുകൊണ്ടാണ്?” എന്നാണ് പ്രവർത്തകർ ചോദിക്കുന്നത്.
രഹസ്യ അറയും ഒത്തുകളി ആരോപണവും
തുമാമ കെ.എം.സി.സി ആസ്ഥാനത്തെ ശുചിമുറിയോട് ചേർന്ന് അതീവ രഹസ്യമായി നിർമ്മിച്ച പ്രത്യേക അറയിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടത്. വെൽഡിങ് കട്ടർ ഉപയോഗിച്ച് അലമാര തകർത്ത നിലയിലായിരുന്നു. വളരെ ചുരുക്കം ഉന്നത നേതാക്കൾക്ക് മാത്രം അറിയാവുന്ന ഈ രഹസ്യ അറയിലെ പണശേഖരം നഷ്ടപ്പെട്ട വിവരം പോലീസിനെ അറിയിക്കാതെ ഒതുക്കിത്തീർക്കാനാണ് നേതൃത്വം ആദ്യം ശ്രമിച്ചത്.
എന്നാൽ, ചില നേതാക്കൾ ചേർന്ന് പണം വകമാറ്റി വൻകിട ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾക്ക് കൈമാറിയെന്നും, ഇത് മറച്ചുവെക്കാൻ മുതിർന്ന നേതാവിന്റെ ഒത്താശയോടെ നടത്തിയ ‘മോഷണ നാടക’മാണിതെന്നും പ്രവർത്തകർ സംശയിക്കുന്നു. നേതാക്കൾ സംശയനിഴലിലായതോടെ അണികൾ തന്നെ രഹസ്യമായി വിവരം ഖത്തർ പോലീസിന്റെ സി.ഐ.ഡി (CID) വിഭാഗത്തിന് ചോർത്തി നൽകുകയായിരുന്നു. തുടർന്ന് കെ.എം.സി.സി പ്രസിഡന്റ് ഉൾപ്പെടെ മുന്നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

‘കള്ളൻ കപ്പലിൽ തന്നെ’; വാട്‌സാപ്പ് ഗ്രൂപ്പുകൾ ‘അഡ്മിൻ ഒൺലി’:
സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മോഷണവുമായി ബന്ധപ്പെട്ട് യാതൊരു വിവരവും വ്യക്തമാക്കാനോ അന്വേഷണ പുരോഗതി അറിയിക്കാനോ സംഘടന തയ്യാറായിട്ടില്ല. ഇതോടെ ‘കള്ളൻ കപ്പലിൽ തന്നെയുണ്ട്’ എന്ന ഉറച്ച നിലപാടിലാണ് പ്രവർത്തകർ. രാഷ്ട്രീയ എതിരാളികൾ അറിയാതിരിക്കാൻ ഇതുവരെ പാലിച്ച മൗനം ഇനി തുടരില്ലെന്ന് അണികൾ വ്യക്തമാക്കുന്നു.
പ്രവർത്തകർ പുറത്തോട്ട് ഓഡിയോ സന്ദേശങ്ങൾ ഇങ്ങനെയാണ് ( പ്രാദേശിക ഭാഷ അതേപോലെ ഉപയോഗിച്ചാണ് നൽകുന്നത് )
പുറത്തുവന്ന സന്ദേശം 1:
“ഇവർക്കെന്ത് വാശിയാണ്? ഇക്കൊല്ലത്തെ കുടിശ്ശിക ഫസ്റ്റ് നമ്മൾ അടച്ചു തീർക്കണം. നമ്മൾ മണ്ഡലം അടച്ചു തീർക്കണം. നമ്മുടെ കൊയിലാണ്ടി മണ്ഡലം ഈ കുടിശ്ശിക ഒന്നുമില്ലാണ്ട് ക്വോട്ട തികയ്ക്കണം എന്നും പറഞ്ഞിട്ട് വിളിയോട് വിളി. 50 റിയാൽ, 40 റിയാൽ അങ്ങനെ ബാലൻസ് വന്നാൽ വിളിയോട് വിളി. വിളിയോട് വിളി. നമുക്ക് ക്വോട്ട തേക്കണം, സീറോ ബാലൻസ് ആക്കണം. അങ്ങനെയാക്കണം, ഇങ്ങനെയാക്കണം എന്ന് പറഞ്ഞ്. ഈയൊരു ശുഷ്കാന്തി ഈ കള്ളന്മാരെ പിടിക്കാൻ ഇവർ കാണിക്കാത്തത് എന്താ? അതാണ് എന്റെ ചോദ്യം, എന്താ കാണിക്കാത്തത്? ഇവരെന്തിനാ ഈ കള്ളന്മാരെ സംരക്ഷിക്കുന്നേ? കള്ളന്മാർ കള്ളന്മാർ തന്നെയല്ലേ? ഹക്കും ബാത്തിലും ഇല്ലാണ്ട് കട്ടുകൊണ്ടുപോയിട്ട് ഈ പാവങ്ങളുടെ പൈസ തിന്നുന്നവന്. ഓനെന്തിനാ ഇവർ സംരക്ഷിക്കുന്നത്, അതാണ് എനിക്ക് അറിഞ്ഞൂടാത്തത്. പൊതുമധ്യത്തിൽ കൊണ്ടുവരേണ്ടേ? നമ്മുടെ പൈസയും കൊണ്ട് ബിസിനസ്സും ചെയ്തിട്ട് ഓൻ അവിടെ സ്യൂട്ടും കോട്ടും ഇട്ട് നാട്ടിൽ മാന്യന്മാരായിട്ട് നടക്കുകയായിരിക്കും, അല്ലെങ്കിൽ വേറെ ഏതെങ്കിലും ജിസിസിയിൽ. അവരെ പുറത്തുകൊണ്ടുവരണ്ടേ ? നമ്മളോട് ഈ കുടിശ്ശിക ബാക്കിയായി പോകുമ്പോൾ PM-ൽ വന്ന് ചോദിച്ച് ചോദിച്ച് ചോദിച്ച് മേടിക്കുന്ന പോലത്തെ ഒരു ശുഷ്കാന്തി എന്താ ഇവരെ കള്ളന്മാരെ പിടിക്കാൻ കാണിക്കാത്തത്?”
പുറത്തുവന്ന സന്ദേശം 2:
“ഇവിടുന്ന് ഒരു കളവ് നടന്നിട്ട് നിങ്ങൾക്ക് ആളെ കിട്ടുന്നില്ല, ആളെ പിടിക്കുന്നില്ല, ആ പിന്നെ ആളെ അറിയുന്നില്ല എന്ന് പറഞ്ഞാൽ ഭയങ്കരം തന്നെയാ കേട്ടോ ഇത്. ഇതിലും വലിയ കളവുകൾ നടന്നിട്ട് ആളെല്ലാം പുഷ്പം പോലെ പൊക്കീക്ക്. എന്നിട്ട് നിങ്ങൾക്കൊന്നും അറിയില്ല അല്ലേ ? ഇത് കള്ളൻ കപ്പലിൽ തന്നെയാണുള്ളത് . ആളെ പിടിച്ചു കൊണ്ടുപോയിട്ട് നാലെണ്ണം ചാമ്പിയാൽ ആരാണ് പൈസ അടിച്ചു മാറ്റിയതെന്ന് ശരിക്കും കിട്ടില്ലേ ? ആരും എന്താ മിണ്ടാതിരിക്കുന്നെ? പ്രതികരിക്കണം നമ്മളെ പോലത്തെ മെമ്പർമാർ കെഎംസിസിയുടെ ഈ കള്ളന്മാരോട്.”
പുറത്തുവന്ന സന്ദേശം3:
“നമ്മളെല്ലാം കുറെ കാലമായിട്ട് പ്രവാസിയാണ്. ചെറിയ ശമ്പളക്കാരാ. നമ്മളൊന്നും വലിയ ബിസിനസ്സും കാര്യങ്ങളും നാട്ടിൽ വലിയ മറ്റേ പറമ്പും കാര്യങ്ങളും ഒന്നും ഉള്ളവരൊന്നുമല്ല. എന്നാലും നമുക്കെല്ലാം എന്തെങ്കിലുമെല്ലാം ഇവിടുന്ന് പറ്റിപ്പോയി കഴിഞ്ഞാൽ ഒരു സഹായം ആകുമെന്ന് എന്ന് വിചാരിച്ചിട്ട് ഒരു കുടിശ്ശിക പോലും ബാക്കിവെക്കാണ്ട് കറക്റ്റ് കറക്റ്റ് കൊടുത്തു തീർക്കുന്നതാ നമ്മള്. ആ പൈസയാ ഈ നായ്ക്കൾ കൊണ്ടുപോയിട്ട് തിന്നുന്നെ. എന്നിട്ട് അതിനും മിണ്ടരുത്. മിണ്ടിയാൽ അപ്പാടെ അഡ്മിൻ ഓൺലി ആക്കിക്കളയും. ഇവർ എത്ര പേരെ അഡ്മിൻ ഓൺലി ആക്കും? നമ്മൾ പിന്നെ മറ്റ് രാഷ്ട്രീയ പാർട്ടികളും ആരും അവരൊന്നും കേട്ട് ചിരിക്കേണ്ട ചിരിക്കേണ്ട എന്ന് വിചാരിച്ചിട്ട് മിണ്ടാണ്ട് മിണ്ടാണ്ട് നിക്കാണ്. ഇതിന്ന് ശരിയാവും, നാളെ ശരിയാവും, മറ്റന്നാൾ ശരിയാവും. എത്രയായി ഇപ്പോ? എത്രയായി ഈയൊരു സംഭവം നടന്നിട്ട്? എന്താ പറയുന്നൊരു ഹക്കും ബാത്തിലും ദീനും ദുനിയാവുമെല്ലാം? ഇമ്മാതിരി കള്ളന്മാരെല്ലാം പിടിച്ചിട്ടാണോ നിങ്ങൾ തലപ്പത്ത് ആക്കിയിട്ടുള്ളത് ?”
നേതൃത്വത്തോട് ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്തതോടെ ഗ്രൂപ്പുകൾ ‘അഡ്മിൻ ഒൺലി’ ആക്കി നേതാക്കൾ സംഭാഷണം തടഞ്ഞു. ഇതോടെ പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രതിഷേധ വോയ്‌സ് ക്ലിപ്പുകൾ മറ്റ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഷെയർ ചെയ്ത് നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തുകയാണ്. വരും ദിവസങ്ങളിൽ വിഷയം കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നുറപ്പാണ്.



