താൻ വേരോടെ പിഴുതെറിയാൻ പോരാടിയ അതേ ലഹരിവലയിൽ സ്വന്തം ചോര! തകർന്നുപോയ നെഞ്ചോടെ നിയമത്തിനു മുന്നിൽ മകനെ വിട്ടുകൊടുത്ത് മുൻ എസ്.പി. ഉണ്ണിരാ
“ഒരു വിട്ടുവീഴ്ചയും വേണ്ട, ശക്തമായ മുന്നോട്ടുപോകണം, പറ്റാവുന്ന ശിക്ഷ മേടിച്ച് നൽകണം”ഉണ്ണി രാജ
തൃശ്ശൂർ: നിയമപാലനത്തിൽ പതറാത്ത കരങ്ങളും നീതിപൂർവ്വമായ നിലപാടുകളും കൊണ്ട് കേരള പോലീസിന്റെ ചരിത്രത്തിൽ സ്വന്തം പേര് എഴുതിച്ചേർത്ത ഉദ്യോഗസ്ഥനാണ് മുൻ എസ്.പി. ഉണ്ണിരാജ. സർവീസിലിരുന്ന കാലത്ത് ലഹരിമാഫിയയുടെയും അധോലോക ഗുണ്ടകളുടെയും ഉറക്കം കെടുത്തിയ, അവരുടെ പേടിസ്വപ്നമായിരുന്ന ആ ധീരനായ ഉദ്യോഗസ്ഥൻ ഇന്ന് സ്വന്തം ജീവിതത്തിലെ ഏറ്റവും ദാരുണമായ ഒരു വിധിക്കു മുന്നിൽ പകച്ചുനിൽക്കുകയാണ്.
ചിയാരത്ത് വെച്ച് ബൈക്കിലെത്തി എം.ഡി.എം.എ കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഉണ്ണിരാജയുടെ 31 വയസ്സുള്ള മകൻ അഭിജിത്തും കൂട്ടാളി റോജറും എക്സൈസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലാകുന്നത്. ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ, റോജറിനെ തേടിയെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിലേക്കാണ് സ്കൂട്ടറിൽ അഭിജിത്ത് വന്നുപെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ഒരു ഗ്രാമോളം വരുന്ന എം.ഡി.എം.എ കണ്ടെടുത്തു.

താൻ ജീവിതകാലം മുഴുവൻ പോരാടിത്തോൽപ്പിച്ച അതേ മഹാവിപത്തിന്റെ കറുത്ത കൈകളിൽ സ്വന്തം മകൻ തടവുകാരനായ വിവരമറിഞ്ഞ് ആ പിതാവ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. തകർന്നുപോയ ഒരു അച്ഛന്റെ ഹൃദയവേദന ഉള്ളിലൊതുക്കുമ്പോഴും, ഒരു മുൻ നിയമപാലകന്റെ നീതിബോധം അല്പം പോലും ചോർന്നുപോകാതെ അദ്ദേഹം എക്സൈസ് സംഘത്തോട് പറഞ്ഞു: “എന്റെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, കൃത്യമായ നിയമനടപടികളുമായി തന്നെ മുന്നോട്ടു പോകണം. ഒരു വിട്ടുവീഴ്ചയിൽ നൽകരുത്, പറ്റാവുന്ന കഠിന ശിക്ഷ തന്നെ വാങ്ങിച്ചു നൽകണം”
താൻ പടുത്തുയർത്തിയ ആദർശങ്ങളും ആത്മാഭിമാനവും സ്വന്തം വീട്ടിനുള്ളിൽ തന്നെ തകർന്നടിയുന്നത് നോക്കിനിൽക്കേണ്ടി വന്ന ആ അച്ഛന്റെ നെഞ്ചകം എത്രത്തോളം പിടഞ്ഞിട്ടുണ്ടാകും! അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമ്പോൾ, ലഹരി എന്ന മഹാവിപത്ത് വീടുകളുടെ സമാധാനവും മാതാപിതാക്കളുടെ സ്വപ്നങ്ങളും എങ്ങനെയാണ് തച്ചുടയ്ക്കുന്നതെന്നതിന്റെ കണ്ണ് തുറപ്പിക്കുന്ന, ചോരപൊടിയുന്ന ഉദാഹരണമായി ഈ സംഭവം മാറുന്നു.



