ചുണ്ടിലേറ്റ ചെറിയൊരു മുറിവ് തുന്നിക്കെട്ടാനാണ് ആ കുരുന്നിനെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. സർജറിക്കായി അനസ്തേഷ്യ നൽകിയതിന് തൊട്ടുപിന്നാലെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു. ആശുപത്രി അധികൃതരുടെ ഗുരുതരമായ ചികിത്സാപ്പിഴവാന്ന് ആരോപണം .
പയ്യന്നൂർ : എരമം സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കൺമണിയാണ് ഇന്ന് അബോധാവസ്ഥയിൽ മരണത്തോട പൊരുതി നിൽക്കുന്നത് . കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ, ചുണ്ടിലേറ്റ ചെറിയൊരു മുറിവ് തുന്നിക്കെട്ടാനാണ് ആ കുരുന്നിനെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, അവിടെ അവരെ കാത്തിരുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദുരന്തമായിരുന്നു. സർജറിക്കായി അനസ്തേഷ്യ നൽകിയതിന് തൊട്ടുപിന്നാലെ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയും പിഴവുമാണ് തങ്ങളുടെ കുഞ്ഞിനെ ഈ അവസ്ഥയിലാക്കിയതെന്ന് നെഞ്ചുപൊട്ടി അവർ ആരോപിക്കുന്നു.
ബന്ധുക്കളുടെ പറയുന്നത് ഇങ്ങനെയാണ്
“ഒരു ചെറിയ മുറിവ് മാറ്റാൻ കൊണ്ടുവന്നതാ ഞങ്ങളുടെ മകനെ ,അനസ്തേഷ്യ കൊടുത്തതിന് ശേഷം പിന്നെ എന്റെ മോൻ കണ്ണ് തുറന്നിട്ടില്ല!”

ആശുപത്രിയുടെ വിശദീകരണം ഇങ്ങനെ
അതേസമയം, തങ്ങൾക്കെതിരെ ഉയർന്ന ചികിത്സാപ്പിഴവ് ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. സർജറിക്കായി അനസ്തേഷ്യ നൽകിയ സമയത്ത് കുട്ടിക്ക് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു.സ്ഥിതി വഷളായതിനെ തുടർന്ന് കുട്ടിയെ ഉടനടി വെന്റിലേറ്ററിലേക്ക് മാറ്റുകയും, ജീവൻ രക്ഷിക്കാൻ ആവശ്യമായ പരമാവധി ചികിത്സകൾ നൽകിയിട്ടുണ്ടെന്നുമാണ് ആശുപത്രി മാനേജ്മെന്റിന്റെ വാദം.
ഒരു ചെറിയ മുറിവിന്റെ വേദന മാറ്റാൻ വന്ന്, ഒടുവിൽ വെന്റിലേറ്ററിന്റെ കാവലിൽ അബോധാവസ്ഥയിൽ കിടക്കുന്ന ആ കുഞ്ഞിന്റെ അവസ്ഥ കണ്ടുനിൽക്കാൻ ആർക്കും സാധിക്കില്ല. ആശുപത്രിക്ക് വീഴ്ച പറ്റിയോ അതോ അപ്രതീക്ഷിതമായ ചികിത്സ പ്രതിസന്ധിയാണോ ഉണ്ടായത് എന്നതിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.
എങ്കിലും, ആ കുഞ്ഞ് എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ മാതാപിതാക്കളുടെ കൈകളിലേക്ക്, കളിച്ചിരികളിലേക്ക് തിരിച്ചുവരട്ടെ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ ഒരു നാട് മുഴുവൻ.



