കൊച്ചി: കുംഭമേളയിലെ വൈറൽ വീഡിയോയിലൂടെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ മോണാലിസ ഭോസ്ലെയും (Monalisa Bhosle) ഭർത്താവ് മുഹമ്മദ് ഫർമാനും വീണ്ടും വിവാദങ്ങളുടെ നടുവിൽ. മധ്യപ്രദേശ് പോലീസ് ഇപ്പോഴും തങ്ങൾ താമസിക്കുന്ന കൊച്ചിയിലെ വീടിന് ചുറ്റും നിരീക്ഷണം തുടരുകയാണെന്നും, ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും ഇരുവരും ആരോപിച്ചു. അതോടൊപ്പം, താൻ “ഭീകരവാദിയെ വിവാഹം കഴിച്ചു” എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ വ്യാജപ്രചാരണം നടക്കുന്നുവെന്നും, വധഭീഷണികൾ വരെ ലഭിക്കുന്നുണ്ടെന്നും മോണാലിസ പറഞ്ഞു.
ഒരു സ്വകാര്യ വാർത്താ ചാനലിനോട് സംസാരിക്കവെയാണ് മോണാലിസയുടെ വികാരനിർഭരമായ പ്രതികരണം. “ഇന്ത്യയിൽ മതാന്തര വിവാഹം ആദ്യമായല്ല നടക്കുന്നത്. സ്നേഹിച്ച ആളെ വിവാഹം കഴിച്ചതിന് ഇത്ര വലിയ കുറ്റവാളിയെപ്പോലെയാണ് എന്നെ ചിത്രീകരിക്കുന്നത്. ഇത്രയും വലിയ ശിക്ഷ എന്തിനാണ്?” എന്ന് മോണാലിസ ചോദിച്ചു. തുടർച്ചയായ സൈബർ ആക്രമണങ്ങളും ഭീഷണി സന്ദേശങ്ങളും കാരണം പലപ്പോഴും ആത്മഹത്യ ചെയ്യുന്നതാണ് ഇതിലും നല്ലതെന്ന് വരെ തോന്നിയിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.

അതേസമയം, തങ്ങളെ മധ്യപ്രദേശിലേക്ക് കൊണ്ടുപോയ ശേഷം വ്യാജ എൻകൗണ്ടർ നടത്താനാണ് ചിലരുടെ നീക്കമെന്ന ഗുരുതര ആരോപണമാണ് ഭർത്താവ് മുഹമ്മദ് ഫർമാൻ ഉന്നയിച്ചത്. മോണാലിസയെ കൊലപ്പെടുത്തിയ ശേഷം അതിന്റെ ഉത്തരവാദിത്തം തന്റെ മേൽ ചുമത്തി “കേരള സ്റ്റോറി” പോലൊരു കഥ സൃഷ്ടിക്കാനാണ് ശ്രമമെന്നും, അതിനാൽ തങ്ങളുടെ ജീവൻ ഗുരുതര ഭീഷണിയിലാണെന്നും ഫർമാൻ ആരോപിച്ചു.
ഈ വിവാദം ആരംഭിച്ചത് മോണാലിസയുടെ മാതാപിതാക്കൾ മധ്യപ്രദേശിൽ തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയതോടെയാണ്. മോണാലിസ പ്രായപൂർത്തിയാകാത്തയാളാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ, കേരളത്തിലെ രേഖകൾ പ്രകാരം അവർ പ്രായപൂർത്തിയായ വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടി ദമ്പതികൾ കോടതിയെ സമീപിച്ചു. തുടർന്ന് കേസിൽ ഇടപെട്ട ഹൈക്കോടതി, ഫർമാനെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല സംരക്ഷണം നൽകുകയും, ഇരുവരുടെയും സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. കോടതി രേഖകൾ പരിശോധിച്ചപ്പോൾ മോണാലിസ പ്രായപൂർത്തിയായ വ്യക്തിയാണെന്ന പ്രാഥമിക നിരീക്ഷണവും നടത്തിയിരുന്നു.
നേരത്തെ മധ്യപ്രദേശ് പോലീസ് സംഘമൊന്ന് കൊച്ചിയിലെത്തി അന്വേഷണം നടത്തിയിരുന്നെങ്കിലും ദമ്പതികളെ കണ്ടെത്താനാകാതെ മടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ കോടതിയുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് അന്നത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പോലീസ് സംരക്ഷണത്തോടെയാണ് മോണാലിസയും ഫർമാനും കൊച്ചിയിൽ സുഹൃത്തുക്കൾക്കൊപ്പം കഴിയുന്നത്. ഇതിനിടെ ഇരുവരും ഉന്നയിച്ച എൻകൗണ്ടർ ഭീഷണി, വ്യാജപ്രചാരണം, ജീവന് ഭീഷണി തുടങ്ങിയ ആരോപണങ്ങളിൽ മധ്യപ്രദേശ് പോലീസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.



