ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ, ചിത്താരി സ്വദേശിക്ക് നഷ്ടപ്പെട്ടത് 2 ലക്ഷം രൂപ, 15 ലക്ഷം കൂടി ആവശ്യപ്പെട്ട് ഭീഷണി.
കാസർകോട്: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയതായി റിപ്പോർട്ട്. ചിത്താരി സ്വദേശിയായ യുവാവാണ് ബെക്കലം താമസിച്ചുവരുന്ന ദമ്പതികൾ അടങ്ങുന്ന സംഘത്തിന്റെ കെണിയിൽ അകപ്പെട്ടത്.
യുവാവിനെ ഫോൺ വഴി വിളിച്ച് വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ദമ്പതികൾ യുവാവിനെ നിരന്തരം ഭീഷണിപ്പെടുത്തി. പണം നൽകാൻ യുവാവ് തയ്യാറാകാതിരുന്നതിനെ തുടർന്ന് പ്രതികൾ യുവാവിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘നിന്റെ ഭർത്താവ് ഞങ്ങൾക്ക് 15 ലക്ഷം രൂപ തരാനുണ്ട്’ എന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇതോടെ കുടുംബത്തിൽ വലിയ രീതിയിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും ഉടലെടുത്തതായാണ് വിവരം.

ഈ ഹണി ട്രാപ്പ് സംഘത്തിന് പിന്നിൽ മറ്റ് രണ്ടു മൂന്ന് പേർ കൂടി ഉൾപ്പെട്ടിട്ടുള്ളതായും, ഇവർ ആസൂത്രിതമായി യുവാവിനെ കെണിയിൽ പെടുത്തുകയായിരുന്നു എന്നും സൂചനയുണ്ട്. നാണക്കേട് ഭയന്ന് കുടുംബം ഇതുവരെ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നതായി പോലീസിന്റെ രഹസ്യ അന്വേഷണ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഈ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചതായാണ് വിവരം.
പ്രദേശത്ത് ഇത്തരമൊരു സംഭവം നടന്നത് പൂർണ്ണമായും വസ്തുതയാണെന്നാണ് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഈ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



