കാസർകോട്: ജില്ലയെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ഉദുമയിൽ നടത്തിയ പരിശോധനയിൽ വ്യാവസായിക അളവിൽ (Commercial Quantity) എം.ഡി.എം.എയുമായി കർണാടക സ്വദേശിയെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
കർണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ താലൂക്കിൽ കൊഡപദവ് സ്വദേശിയായ ഷംസുദ്ദീൻ (38) ആണ് പിടിയിലായത്.

ജൂൺ 11-ന് രാവിലെ 11.50ഓടെ ഉദുമ സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപമുള്ള ഗ്രാമപഞ്ചായത്ത് പൊതുകക്കൂസിന് മുന്നിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാവിനെ പോലീസ് സംഘം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10.72 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പ്രതിയിൽ നിന്ന് മൊബൈൽ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തു. തുടർന്ന് ഉച്ചയ്ക്ക് 12.35ഓടെ അറസ്റ്റ് രേഖപ്പെടുത്തി. ബേക്കൽ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 383/2026 പ്രകാരം എൻ.ഡി.പി.എസ് ആക്ട് സെക്ഷൻ 22(c) ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബേക്കൽ ഇൻസ്പെക്ടർ അനിൽ കുമാർ എം.കെ.യുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡിലെ എസ്.സി.പി.ഒ ധനേഷ്, ഡ്രൈവർ എസ്.സി.പി.ഒ സജേഷ്, സി.പി.ഒ ശ്രീലാലൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ലഹരിക്കടത്തിനെതിരായ പരിശോധനകളും നിരീക്ഷണങ്ങളും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.



