പോലീസിനെ ‘വട്ടംകറക്കും’ പിടിക്കപ്പെട്ടാൽ ‘ജയിൽ സുഖവാസം’; പത്താമത്തെ മോഷണം കേസിൽ സിംഗിൾ ഫാറൂഖ്’ വീണ്ടും പിടിയിൽ, ഭണ്ഡാരം തൂക്കിയ ബദിയടുക്ക പോലീസ് പിടികൂടിയത് സാഹസികമായി
കാസർകോട്: സ്ഥിരമായി മോഷണം നടത്തുക, കിട്ടുന്ന പണം കൊണ്ട് സുഖജീവിതം നയിക്കുക, പോലീസിനെ പരമാവധി വട്ടംകറക്കിയ ശേഷം ഒടുവിൽ ജയിൽ ജീവിതം തിരഞ്ഞെടുക്കുക, വ്യത്യസ്ത തന്ത്രങ്ങളുമായി നടക്കുന്ന മോഷ്ടാവ് ‘ഭണ്ഡാര തൂക്കി’ ‘സിംഗിൾ ഫാറൂഖ്’ എന്ന ഉമർ ഫാറൂഖ് വീണ്ടും പോലീസിന്റെ വലയിലായി. ചൂരി കള കോർട്ടസ് ചെർക്കളയിൽ താമസിച്ചുവരുന്ന ഉമ്മർ ബദിയഡുക്കയിൽ നടന്ന ഭണ്ഡാര മോഷണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഇയാളെ കാഞ്ഞങ്ങാട് വെച്ചാണ് ബദിയഡുക്ക പോലീസ് സാഹസികമായി പിടികൂടിയത്.

മോഷണത്തിന് കൂട്ടാളികളാരും ഇല്ലാതെ ഒറ്റയ്ക്ക് പോകുന്നതുകൊണ്ടാണ് ഇയാൾക്ക് ‘സിംഗിൾ ഫാറൂഖ്’ എന്ന പേര് വീണത്. അമ്പലങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരപ്പെട്ടികൾ സ്ഥിരമായി ഉന്നം വെക്കുന്നതാണ് ഇയാളുടെ രീതി. മോഷ്ടിക്കുന്ന കാര്യത്തിൽ എത്രമാത്രം വേഗതയുണ്ടോ, അത്രയും വേഗത്തിൽ തന്നെ പോലീസ് പിടിയിലാകുന്ന ചരിത്രവും ഫാറൂഖിനുണ്ട്.
ബദിയഡുക്കയിലെ മോഷണത്തിനു ശേഷം ഒളിവിൽ പോയ ഫാറൂഖ് കാഞ്ഞങ്ങാട്ടുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം പ്രദേശം വളയുകയായിരുന്നു. പോലീസിനെ കണ്ട മാത്രയിൽ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഈ രക്ഷപ്പെടാനുള്ള ശ്രമം പോലും ഇയാളുടെ ഒരു രീതിയാണ് ,പോലീസിനെ പരമാവധി വട്ടം കറക്കുക എന്നുള്ളതാണ് വിദ്വാൻ ലക്ഷ്യം വെക്കുന്നത് . ബദിയഡുക്ക എസ്.ഐ. അഭിജിത്ത്, എസ്.സി.പി.ഒ. ഗോകുല, ശ്രീനേഷ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി കീഴടക്കിയത്.
വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണത്തിൽ സജീവമായ ഫാറൂഖിന്റെ പേരിൽ കർണാടകയിലെ വിട്ല പോലീസ് സ്റ്റേഷനിൽ മൂന്നും, കുമ്പള, ആദൂർ, വിദ്യാനഗർ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ രണ്ടു വീതവും മോഷണക്കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



