ഹൈക്കോടതി വഴിയുള്ള വിവാഹമോചനം വേഗത്തിലാക്കാം, പൂജയിലൂടെ പ്രശ്നം മാറ്റാം; ഫേസ്ബുക്ക് വ്യാജനിൽ വീണ് ഉദുമ സ്വദേശിനിക്ക് നഷ്ടപ്പെട്ടത് 13 ലക്ഷം തട്ടിപ്പുകാരനെ വിദഗ്ധമായി അറസ്റ്റ് ചെയ്തു കാസർഗോഡ് സൈബർ പോലീസ്
കാസർഗോഡ്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കി നൽകാമെന്നും പ്രത്യേക പൂജകളിലൂടെ ജീവിതത്തിലെ സകല തടസ്സങ്ങളും മാറ്റാമെന്നും വിശ്വസിപ്പിച്ച് ഉദുമ സ്വദേശിനിയിൽ നിന്ന് 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ കാസർഗോഡ് സൈബർ ക്രൈം പോലീസ് വിദഗ്ധമായി അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റാണ് കൊല്ലം തെന്മലയിൽ വെച്ച് പോലീസിന്റെ പിടിയിലായത്.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയുമായി ഫേസ്ബുക്കിലൂടെയാണ് പ്രതി ആദ്യം സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വാട്സാപ്പിലൂടെയും ഫോണിലൂടെയും നിരന്തരം ബന്ധപ്പെട്ട് കുടുംബപരമായ പ്രശ്നങ്ങൾ മനസ്സിലാക്കി ഇവരുടെ പൂർണ്ണ വിശ്വാസം പിടിച്ചെടുക്കുകയായിരുന്നു. ഹൈക്കോടതിയിലെ സ്വാധീനം ഉപയോഗിച്ച് കേസ് വേഗത്തിൽ തീർപ്പാക്കാമെന്നും ജീവിതത്തിലെ ദോഷങ്ങൾ മാറാൻ പൂജകൾ അത്യാവശ്യമാണെന്നും വിശ്വസിപ്പിച്ചാണ് പണം കവർന്നത്.
2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി 2 വരെയുള്ള കാലയളവിൽ പ്രതിയുടെ നിർദ്ദേശപ്രകാരം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 13,16,731 രൂപയാണ് യുവതി അയച്ചു നൽകിയത്. പണം കൈപ്പറ്റിയ ശേഷം പ്രതി ബന്ധപ്പെടാതായതോടെയാണ് തട്ടിപ്പ് വിവര പുറത്തറിയുന്നത്.

തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർഗോഡ് സൈബർ ക്രൈം പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കൊല്ലം തെന്മലയിലുണ്ടെന്ന് തിരിച്ചറിഞ്ഞതും അതിസാഹസികമായി പിടികൂടിയതും. സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അപരിചിതരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.
കാസർഗോഡ് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ (ഇൻചാർജ്) നളിനാക്ഷൻ പി.യുടെ നേതൃത്വത്തിൽ എസ്.ഐ സവ്യസാചി, എ.എസ്.ഐമാരായ രഞ്ജിത്ത് കുമാർ പി.കെ., ദിലീഷ് എം., പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ സവാദ് അഷ്റഫ്, വിപിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ വലയിലാക്കിയത്.
കാസറഗോഡ് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ (ഇൻചാർജ്) നളിനാക്ഷൻ പി.യുടെ നേതൃത്വത്തിൽ എസ്.ഐ സവ്യസാചി, എ.എസ്.ഐമാരായ രഞ്ജിത്ത് കുമാർ പി.കെ., ദിലീഷ് എം., പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ സവാദ് അഷ്റഫ്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



