അമ്മ അറിഞ്ഞിട്ടും മൗനം പാലിച്ചോ? 16-കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 25-കാരിയായ സ്നേഹ മെർലിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അമ്മയുടെ അടുത്ത സുഹൃത്തായിരുന്ന സ്നേഹ മെർലിൻ നിരവധി തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും, അമ്മ വീട്ടിലുണ്ടായിരുന്ന സമയങ്ങളിലും ദുരനുഭവങ്ങൾ ആവർത്തിച്ചുവെന്നുമാണ് ഇര പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, പ്രതിയായ സ്നേഹ മെർലിനും പെൺകുട്ടിയുടെ അമ്മയും തമ്മിൽ പരിചയപ്പെട്ടത് കണ്ണൂർ ജയിലിൽ വച്ചായിരുന്നു. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് ജയിലിലെത്തിയ പെൺകുട്ടിയുടെ അമ്മയും, മറ്റൊരു പോക്സോ കേസിൽ പ്രതിയായി തടവിലായിരുന്ന സ്നേഹ മെർലിനും അവിടെവെച്ചാണ് സൗഹൃദത്തിലായത്.
പിന്നീട് ഈ സൗഹൃദം കൂടുതൽ അടുത്തതോടെ സ്നേഹ മെർലിൻ ഒരു വർഷത്തോളം പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായാണ് വിവരം. ഈ കാലയളവിൽ പലതവണ പീഡനം നടന്നുവെന്നും, അതേക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അമ്മയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സ്നേഹ മെർലിനെതിരെ നേരത്തെയും ഗുരുതര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഹോദരങ്ങളായ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന സ്നേഹ മെർലിൻ അതുമായി ബന്ധപ്പെട്ട് ജയിൽവാസവും അനുഭവിച്ചിരുന്നു. നിലവിൽ പോക്സോ കേസുൾപ്പെടെ നാല് കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.



