സിവിനി: റോഡിലേക്ക് പാഞ്ഞെത്തിയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎ യോഗേന്ദ്ര ബാബ സഞ്ചരിച്ച സ്കോർപിയോ കാർ നിയന്ത്രണം വിട്ട് സ്കൂൾ ബൗണ്ടറി വാളിൽ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിച്ചെങ്കിലും എംഎൽഎ ഉൾപ്പെടെയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മധ്യപ്രദേശിലെ സിവിനി ജില്ലയിൽ ദേശീയപാത NH-44-ലാണ് അപകടം നടന്നത്. റോഡിലിറങ്ങിയ പശുവിനെ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറിയത്. തുടർന്ന് കാറിന് തീപിടിക്കുകയും ചെയ്തു. എംഎൽഎയെയും ഒപ്പമുണ്ടായിരുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സംഭവം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ വേദികളിലും ചർച്ചകൾ സജീവമായി. “പശുവിനെ രക്ഷിച്ചതിനാൽ എംഎൽഎക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാനായി; എന്നാൽ അബദ്ധത്തിൽ പശുവിനെ ഇടിച്ചിരുന്നെങ്കിൽ മറ്റൊരു തരത്തിലുള്ള വിവാദവും നിയമനടപടികളും നേരിടേണ്ടി വന്നേനേ” എന്ന തരത്തിലുള്ള പരിഹാസ കമന്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്.
രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ ഗോമാതാ സംരക്ഷണ നിയമങ്ങളും പശുവധ നിരോധന നിയമങ്ങളും കർശനമായി നടപ്പിലാക്കുന്ന സാഹചര്യത്തിൽ, “കാർ കത്തി നശിച്ചാലും രക്ഷപ്പെടാം; പക്ഷേ പശുവിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതങ്ങൾ വേറെയായേനേ” എന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
അതേസമയം, അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. അമിതവേഗതയാണോ, റോഡിലേക്ക് പെട്ടെന്ന് ഇറങ്ങിയ മൃഗമാണോ, അതോ മറ്റേതെങ്കിലും സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്ന് പരിശോധിച്ചുവരികയാണ്.
എന്തായാലും, അപകടത്തിൽ നിന്ന് സുരക്ഷിതനായി പുറത്തുവന്ന എംഎൽഎയെക്കാൾ, രക്ഷപ്പെട്ട പശുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയമായിരിക്കുന്നത്.



