കാസർകോട് ജില്ലയിലെ തലപ്പാടി–ചെങ്കള ദേശീയപാത 66 റീച്ചിലെ സർവിസ് റോഡിൽ പാർക്കിംഗിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ശക്തമായിരിക്കെ, നിർമാണ കമ്പനി അധികൃതർ ഇപ്പോൾ റോഡ് മാർകിങ് വരച്ചു തുടങ്ങി വൺ വേ സൗകര്യത്തിൽ പ്രവർത്തികൾ പൂർത്തീകരിച്ച സർവിസ് റോഡിൽ നടപ്പാതക്കരികിലേക്ക് വരെ ടൂവേ മാർക്കിംഗുകൾ വരുത്തിയതോടെ, ഇനി രേഖയ്ക്കുള്ളിൽ വാഹനങ്ങൾ നിർത്തിയാൽ പിഴ അടയ്ക്കേണ്ടിവരും.

ഇടുങ്ങിയ സർവിസ് റോഡുകളിൽ വാഹനങ്ങൾ നിർത്തുന്ന പ്രവണത സ്കൂൾ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടായി മാറുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ് . നിയമവിരുദ്ധ പാർക്കിംഗ് തടയുക എന്ന ലക്ഷ്യത്തോടെ മാർക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ നിലപാട്.
അതേസമയം, പുതിയ നിയന്ത്രണം വ്യാപാരമേഖലയിലേക്ക് ആശങ്കകൾ ശക്തമാവുകയാണ് ചെർക്കള–കാസർഗോഡ് വരെയുള്ള കടകളും സ്ഥാപനങ്ങളും ആശ്രയിക്കുന്നത് ഈ സർവിസ് റോഡിനെയാണ്. ഇടുങ്ങിയ റോഡിൽ ഇപ്പോൾ പാർക്കിംഗ് അസാധ്യമാകുന്ന സാഹചര്യത്തിൽ വ്യാപാരപ്രവർത്തനങ്ങൾ തടസ്സപ്പെടാനിടയുണ്ട്. ഭാവിയിൽ ഈ പ്രദേശങ്ങൾ മരവിച്ച മേഖലകളാകുമോയെന്ന ഭയവും വ്യാപാരികൾ പങ്കുവെക്കുന്നു.
അതോടൊപ്പം, സർവിസ് റോഡുകളിൽ ബസുകൾ യാത്രക്കാരെ കയറ്റാനും ഇറക്കാനും റോഡിന്റെ നടുവിൽ നിർത്തേണ്ടി വരുന്ന അവസ്ഥ തുടരുകയാണ്. ഇതാണ് നിലവിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകാൻ പ്രധാന കാരണം. ഇതിനൊരു പരിഹാരം കാണാനോ നിർമ്മാണത്തിൽ തന്നെ ഇത് പരിഹരിക്കാനോ ദേശീയപാത അതോറിറ്റിക്ക് സാധിച്ചിരുന്നില്ല . തട്ടിക്കൂട്ട് സർവ്വീസ് റോഡ് എന്നതുതന്നെയായിരുന്നു അവരുടെ ലക്ഷ്യം .
ജില്ലയിൽ അനധികൃത പാർക്കിംഗിനെതിരെയുള്ള നടപടികൾ ഇതിനോടകം കർശനമാണ്, പിഴ ചുമത്തി, വാഹനങ്ങൾ ലോക്ക് ചെയ്ത് തുടങ്ങി .കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്ത നിരവധി വാഹനങ്ങൾക്കെതിരെ നടപടിയെടുത്തതും ഇതിന്റെ ഭാഗമാണ്.സമഗ്രമായി നോക്കുമ്പോൾ, ഗതാഗതം സുസ്ഥിരമാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളാണെങ്കിലും, വാഹന യാത്രക്കാരുടെയും വ്യാപാരികളുടെയും ആശങ്കകൾ പരിഗണിച്ചുള്ള ക്രമീകരണങ്ങളും സർവിസ് റോഡ് സാധ്യമാകണം . അല്ലെങ്കിൽ 700ഓളം കോടി രൂപയോളം വിലമതിക്കുന്ന സർവീസ് റോഡിന്റെ ഇരുവശത്തുള്ള കെട്ടിടങ്ങൾ പ്രേത ഇടവഴികൾ ആയി മാറും . ഇത് വ്യാപാര മേഖലയെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും . എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്താൻ രാഷ്ട്രീയ പ്രതിനിധികൾക്കോ വ്യാപാര സംഘടനകൾക്ക് സാധിച്ചിട്ടില്ല എന്ന് പറയുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരം തന്നെയാണ് . കർണാടകയിൽ ഒക്കെ കാണുന്നതുപോലെ ഒരു നഗരം വിട്ടാൽ മറ്റൊരു നഗരം ഇടവഴികൾ ശൂന്യം എന്ന രീതിയിലേക്ക് കാസർഗോഡ് മാറുമോ എന്ന് കണ്ടറിയേണ്ടതുണ്ട് .



